പ്രതീക്ഷയോടെ… നിമിഷ പ്രിയയുടെ അമ്മ നാളെ യെമനിലേക്ക്

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയ (Malayali nurse Nimishapriya) യുടെ അമ്മ പ്രേമകുമാരി (Mother Premakumari) ശനിയാഴ്ച ഒമാനി (Oman) ലേക്ക് തിരിക്കും. അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി (High Court of Delhi) അനുമതി നല്‍കിയിരുന്നു.

നിമിഷപ്രിയയുടെ മോചനചര്‍ച്ചകള്‍ക്കായിട്ടാണ് അമ്മ പോകുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

11 വര്‍ഷത്തിനു ശേഷം മകളെ നേരില്‍ കാണാന്‍ സാധിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ. യെമന്‍ പൗരന്റെ കുടുംബത്തെ കണ്ട് ക്ഷമ ചോദിക്കും എന്നും സഹായിച്ചവര്‍ക്ക് നന്ദിയെന്നും അമ്മ പറഞ്ഞു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗവും യെമനിലെ ബിസിനസുകാരനുമായ സാമുവല്‍ ജെറോമും പ്രേമകുമാരിയെ അനുഗമിക്കും.

ശനിയാഴ്ച കൊച്ചിയില്‍ നിന്ന് മുംബൈ വഴിയായിരിക്കും ഇവര്‍ യാത്ര തിരിക്കുന്നത്. മുംബയില്‍ നിന്ന് യെമനിലെ ഏഡന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് കരമാര്‍ഗം സനയിലേക്കും പോകും.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലേക്ക് പോകുന്നത്.

Leave a Comment