സെൻസർ ബോർഡിൻ്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടെയും പെൺ ദൈവങ്ങളുടെയും പട്ടിക ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് ഈ അപേക്ഷയ്ക്ക് പിന്നിൽ. ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ വെബ്സൈറ്റിൽ ദൈവങ്ങളുടെ പേര് പട്ടിക കാണാത്തത് കൊണ്ട് മാത്രമാണ് അപേക്ഷ കൊടുക്കേണ്ടി വന്നതെന്ന് ഹരീഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
തുടങ്ങാനിരിക്കുന്ന തൻ്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തൻ്റെ സിനിമയിൽ ലൈംഗിക അക്രണത്തിന് വിധേയയാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തിരഞ്ഞെടുക്കേണ്ടത് ഉണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലൻ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും, നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയും ഇവ ചെയ്യാൻ ഉദ്ദേശിച്ചാണ് ഈ വിവരങ്ങൾ തേടുന്നതെന്നും അപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.