ഝാർഖണ്ഡിലെ ചക്രധർപൂരിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. രാത്രി തനിക്ക് ഭക്ഷണമുണ്ടാക്കി നൽകാൻ തയ്യാറായില്ലെന്നാരോപിച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണമുണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതി ശങ്കർ ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം തനിക്ക് ഭക്ഷണമുണ്ടാക്കി നൽകാൻ ഇയാൾ ഭാര്യയെ നിർബന്ധിച്ചു. എന്നാൽ, മദ്യപിച്ചെത്തിയ ഭർത്താവിനോട് ദേഷ്യപ്പെട്ട യുവതി രാത്രി ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചു. ഇത് ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടാക്കി. തർക്കത്തിനിടെ ശങ്കർ വടിയെടുത്ത് ഭാര്യയെ മർദ്ദിക്കാൻ ആരംഭിച്ചു. നിയന്ത്രണമില്ലാതെ, ഏറെ നേരം നീണ്ട മർദ്ദനമേറ്റ് നിലത്തുവീണ യുവതിയ്ക്ക് ഗുരുതരമായ പരിക്കുകളേറ്റു. രാത്രി മുഴുവൻ പരിക്കേറ്റ് കഴിഞ്ഞ അവർക്ക് ചികിത്സ ലഭിക്കില്ല. പിറ്റേ ദിവസം പുലർച്ചെ ഇവർ മരണപ്പെടുകയും ചെയ്തു.
അയൽവാസികൾ വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഇവർ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശങ്കർ കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യത്തിൻ്റെ സ്വാധീനത്തിൽ ദേഷ്യം വന്നതിനാലാണ് ഇത് സംഭവിച്ചതെന്ന് ഇയാൾ മൊഴിനൽകി. ശങ്കറും ഭാര്യയും കൂലിവേലക്കാരാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.