സ്വയം ഡോക്ടറായി ചമഞ്ഞുള്ള മുറി വൈദ്യം നടക്കില്ല, കുറിപ്പടിയില്ലാതെ ഇനി മരുന്ന് കിട്ടില്ല

Written by Web Desk1

Updated on:

കോഴിക്കോട് : തിന്നാനും കുടിക്കാനുമുള്ള സാധനങ്ങളോട് മലയാളികള്‍ക്ക് എന്നും അമിതമായ ആസക്തിയാണ്. അത് ഭക്ഷണമായാലും മദ്യമായാലും മലയാളി വാരിവലിച്ച് കഴിക്കുകയും കുടിക്കുകയും ചെയ്യും. എന്നാല്‍ അടുത്ത കാലത്തായി മരുന്നുകളും മലയാളികള്‍ വാരിവലിച്ച് കഴിക്കുകയാണ്. മരുന്നുകള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ച് രോഗം വിലയ്ക്ക് വാങ്ങുന്ന മലയാളികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചു വരികയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആന്റിബയോട്ടിക് മരുന്നുകളില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. ആന്റിബയോട്ടിക്ക് മരുന്നുകളുടെ അമിതമായ ഉപയോഗം മൂലം വലിയ അത്യാപത്തിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന ആരോഗ്യ വിദ്ഗധരുടെ മുന്നറിയിപ്പുകളൊന്നും ആരും കേള്‍ക്കുന്നില്ല. വേണ്ടിടത്തും വേണ്ടാത്തിടത്തും ആന്റിബയോട്ടിക് മരുന്നകള്‍ കഴിച്ച് കഴിച്ച് അതിനെ വെല്ലാന്‍ ശേഷിയുടെ അതിമാരകമായ രോഗങ്ങളുണ്ടാക്കുന്ന വെറസുകളെ നമ്മള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെ ഭീഷണി ലോകമാകെ നേരിടുമ്പോള്‍ ഇതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയില്‍ റെഡ് സോണിലാണ് കേരളം. ഇതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണങ്ങള്‍ ഒരുപാട് നടത്തി നോക്കി, ഡോക്ടര്‍മാരുടെ കുറിപ്പടി നിയന്ത്രിച്ചു , പക്ഷ മലയാളികള്‍ ശീലം മാറ്റില്ല, നേരം വെളുത്താന്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കായി മെഡിക്കല്‍ ഷോപ്പിലേക്ക് നെട്ടോട്ടമാണ്. എതായാലും ഇനി അത് നടപ്പില്ല, ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇനി ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങാന്‍ കഴിയില്ല. അതിനുള്ള ഉത്തരവ് സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞു. ഇനി ആരും സ്വയം ഡോക്ടര്‍ ചമഞ്ഞ് മരുന്നിനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോകേണ്ടെന്ന് ചുരുക്കം.

Leave a Comment