തിരുവനന്തപുരം (Thiruvananthapuram) : ആരോഗ്യവകുപ്പ് സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി. (The Health Department has issued guidelines in the wake of the rise in Covid cases in the state.) പനിയുമായി ചികിത്സ തേടുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണം. ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആന്‍റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണെന്നും കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നുണ്ട്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും. കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗക്കാർ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആർക്കെങ്കിലും കോവിഡ് കണ്ടെത്തിയാൽ പ്രോട്ടോകോൾ പ്രകാരം ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.