(Budget Tourism in Kerala)തിരുവനന്തപുരം: ബജറ്റ് ടൂറിസം യാത്രയിലൂടെ കെഎസ്ആർടിസി നേടിയത് 7,10,07,811 രൂപ. കഴിഞ്ഞ രണ്ടുമാസത്തെ സ്പെഷ്യൽ ട്രിപ്പിലൂടെയാണ് ഈ നേട്ടം. വേനൽ അവധികാലത്ത് നടപ്പിലാക്കിയ 1072 ട്രിപ്പുകളിലൂടെ സംസ്ഥാനത്തെ 93 ഡിപ്പോകളിലായി 7,10,07,811 രൂപയാണ് ലഭിച്ചത്.
ഏപ്രിൽ മാസത്തിലെ മാത്രം വരുമാനം കണക്കെടുത്താൽ 45,430,017 രൂപയാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ചരിത്രസ്ഥലങ്ങൾ, സ്മാരകങ്ങൾ എന്നിവിടങ്ങളിലേക്കാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രക്കാരെ കൊണ്ടുപോകുന്നത്. വിവിധ ഡിപ്പോകളിൽ നിന്ന് ആകർഷമായ ടൂർ പാക്കേജുകളാണ് നിലവിൽ നടത്തിവരുന്നത്. കൂടുതൽ യാത്രാ പാക്കേജുകൾ മൂന്നാറിലേക്കാണ്. ഗവി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കും നിരവധി ഡിപ്പോകളിൽ നിന്ന് സർവീസുണ്ട്.
93 ഡിപ്പോകൾക്കും യാത്രയ്‌ക്ക് അനുവാദം നൽകിയിട്ടുണ്ടെങ്കിലും 89 ഡിപ്പോകളാണ് ബജറ്റ് ടൂറിസം വരുമാനത്തിൽ മുന്നിട്ട് നിൽക്കുന്നത്. ഏപ്രിലിൽ 75 ട്രിപ്പുകളിലൂടെ മൂന്നാർ ഡിപ്പോ 3,062,200 രൂപയുണ്ടാക്കി. മാർച്ചിൽ ഒമ്പത് ട്രിപ്പുകളിലൂടെ 25,13,539 രൂപയാണ് കൽപ്പറ്റ ഡിപ്പോ നേടിയത്. മൂന്നാറിലെ പ്രധാന ആകർഷണം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസാണ്. ഗവി യാത്രയ്‌ക്കൊപ്പം കല്ലാർ നദിക്ക് കുറുകെയുള്ള കുട്ടവഞ്ചി സവാരിക്ക് പേരുകേട്ട അടവിയിലേക്കുള്ള യാത്രയും പരുന്തുംപാറയിലേക്കുള്ള ട്രക്കിങ്ങും യാത്രക്കാരെ ആകർഷിക്കുന്നുണ്ട്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായിചേർന്ന് കൊച്ചിയിൽ ആഡംബര കപ്പലായ നെഫെർറ്റിറ്റിയിലേക്കും കെഎസ്ആർടിസി ടൂർ സംഘടിപ്പിക്കുന്നുണ്ട്.
മൂന്ന് ഡെക്കർ കപ്പലിൽ അറബിക്കടലിലൂടെയുള്ള നെഫെർറ്റിറ്റി യാത്ര വൻ ഹിറ്റാണ്. കൊച്ചിയിൽ തന്നെ മറ്റ് കെഎസ്‌ഐഎൻസി കപ്പലുകളായ സാഗരറാണി, സൂര്യാംശു എന്നിവയിലുള്ള യാത്രയ്‌ക്കും പാക്കേജുണ്ട്. എല്ലാ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്കും ബസ് സർവീസുകളുണ്ട്. എറണാകുളത്തെ തിരുവൈരാണിക്കുളത്തേക്കുള്ള സീസണൽ പാക്കേജുകൾ, കോട്ടയം, തൃശൂർ ജില്ലകളിലെ നാലമ്പല യാത്ര, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലായുള്ള പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വയനാട്ടിലെ ചിങ്ങേരി കുന്നുകളിലെ രാത്രി ട്രക്കിങ് ആകർഷണീയ പാക്കേജാണ്. ബത്തേരി, കൽപ്പറ്റ ഡിപ്പോകളിൽനിന്നാണ് യാത്ര. മാനന്തവാടി, ബത്തേരി ഡിപ്പോകളിൽനിന്ന് വയനാട്ടിലേക്ക് രാത്രി ജംഗിൾ സഫാരി ഉണ്ട്. മൂന്നാറിനെപ്പോലെ, ബത്തേരി ഡിപ്പോയിലും സ്റ്റേ – ഇൻ സ്ലീപ്പർ ബസ് സൗകര്യമുണ്ട്. അഞ്ച് ബസുകളിലായി 61 കിടക്ക ക്രമീകരിച്ചിട്ടുണ്ട്.