കൊച്ചി (Kochi) : വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശേരി മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത് ബിജുവിന്റെ (18) ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും. (The heart of Biljith Biju (18), a resident of Palamattom, Mallussery, Nedumbassery, who died of brain damage in a car accident, will now beat in a 13-year-old girl from Kollam.) പെൺകുട്ടിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയിൽ പൂർത്തിയായി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
പുലർച്ചെ 3.30 ന് തന്നെ ഹൃദയം മിടിച്ച് തുടങ്ങി . അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ഡോക്ടർമാർ അറിയിച്ചു. ഈ മാസം രണ്ടാം തീയതിയായിരുന്നു ബിൽജിത് സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം ഉണ്ടായത്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ബിൽജിത്ത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തീവ്രപരീചരണവിഭാഗത്തിലായിരുന്നു. തുടർന്ന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഇതോടെയാണ് ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ ബിൽജിത്തിന്റെ പിതാവ് ബിജുവും മാതാവ് ലിന്റയും സഹോദരൻ ബിവലും തീരുമാനിച്ചത്.
കാലടി ആദി ശങ്കര എഞ്ചിനീയറിങ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ബിൽജിത്തിന്റ വൃക്കകൾ, കണ്ണ്, ചെറുകുടൽ, കരൾ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ശസ്ത്രക്രിയ്ക്കായി ലിസി ആശുപത്രിയിൽ എത്താനുള്ള സന്ദേശം പെൺകുട്ടിയുടെ കുടുംബത്തിന് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു നീക്കമെങ്കിലും പിന്നീട് വന്ദേഭാരതിൽ കുട്ടിയെ കൊണ്ടുവരുവാൻ തീരുമാനിക്കുകയായിരുന്നു.
ഏഴുമണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് 7 മണിയോടെ ആശുപത്രിയിൽ എത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു പെൺകുട്ടി.