സിപിഎം സൈബര്‍ സഖാക്കള്‍ ഏറെ ആഘോഷിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തെളിവിന്റെ കണികപോലും കൊണ്ടുവരുവാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്നും ഹൈക്കോടതി അറിയിച്ചു. പോക്സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനകാരിയുടെ മകളെ ഉപയോഗിച്ച് വിഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്.
ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, ക്യാമറാമാന്‍ വിപിന്‍ മുരളയിടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്.
സംസ്ഥാന പൊലീസ് ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി വിചാരണ ചെയ്യാനുള്ള തെളിവുകളില്ലെന്നും കണ്ടെത്തി. ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പര സദുദ്ദേശത്തോടെയാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ നന്മ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് കുറ്റങ്ങള്‍ക്ക് പുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്.
അന്ന് സിപിഎമ്മിനൊപ്പം നിന്ന പിവി അന്‍വര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.