മലപ്പുറം (Malappuram) : പി.വി. അൻവറിനിനെതിരേ ഫോൺ ചോർത്തൽ വിവാദത്തിൽ തെളിവുകളില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് പൊലീസ്. (Police inform High Court that there is no evidence against PV Anwar in the phone tapping controversy.) പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റങ്ങളും കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്.
തുടർന്ന് കേസിൽ മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും.
ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിന്‍റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഫോൺ ചോർത്തിയെന്ന് അൻവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ സ്വർണ്ണക്കടത്തും കൊലപാതകവും ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് താൻ ഫോൺ ചോർത്തിയത് എന്നായിരുന്നു പി.വി. അൻവർ അവകാശപ്പെട്ടത്. എന്നാൽ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരൻ പരാതിയിൽ പറഞ്ഞത്.