സ്‌നേഹിച്ച പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച്‌പേരുടെ ജീവനെടുത്ത വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്‍ പോലീസ് സ്‌റ്റേഷനിലും രക്ഷപ്പെടാനായി തന്ത്രങ്ങള്‍ മെനയുകയാണ്. ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകാനിരിക്കെയാണ് തലചുറ്റല്‍ നാടകം. ഇന്നലെ രാത്രിയും ലോക്കപ്പില്‍ വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. പോലീസുകാര്‍ പ്രതിയുടെ ലുങ്കിമാറ്റി ബര്‍മുഡ വാങ്ങി നല്‍കി. രണ്ട് പോലീസുകാര്‍ ഒരു കണ്ണിമ ചിമ്മാതെ രാത്രിമുഴുവന്‍ പ്രതിയെ സദാസമയവും നിരീക്ഷിച്ചു. പോലീസുകാര്‍ വാങ്ങി നല്‍കിയ ബറോട്ടയും മുട്ടക്കറിയും കഴിച്ചശേഷമാണ് ആത്മഹത്യഭീഷണിയുണ്ടായത്. ഉച്ചയ്ക്ക് ചോറ് കൊടുത്തപ്പോള്‍ മീന്‍ കറിയില്ലേ സാറേ എന്ന് ചോദിച്ചു. കൊലപാതകങ്ങളില്‍ പശ്ചാത്താപമില്ലാത്ത പ്രതിക്ക് സ്റ്റേഷനില്‍ ഒരു കൂസലുമില്ല.
രാവിലെ എഴുന്നേറ്റ ശേഷം അഫാന്‍ ശുചിമുറിയില്‍ പോകണമെന്ന ആവശ്യപ്പെട്ടു. വിലങ്ങ് മാറ്റി, ലോക്കപ്പിനുള്ളില്‍ തന്നെ ഉള്ള ശുചിമുറിയിലാണ് പോകാന്‍ അനുവദിച്ചു. ലോക്കപ്പും ശുചിമുറിയും തമ്മില്‍ ഒരു അരമതിലിന്റെ മറ മാത്രമാണ് ഉള്ളത്. പിന്നെ പൊലീസുകാര്‍ കാണുന്നത് ആ മതിലിന് മുകളില്‍ കൂടി അഫാന്‍ വീഴുന്നതാണ്.
ഇന്ത്യന്‍ മോഡല്‍ ക്ലോസെറ്റ് ഉപയോഗിച്ച് ശീലം ഇല്ലെന്നും, യൂറോപ്പ്യന്‍ മോഡല്‍ ശുചിമുറി ഉപയോഗിച്ച് മാത്രമേ ശീലമുള്ളൂ എന്നും അഫാന്‍ ഡോക്ടറിനോട് പറഞ്ഞു.
ഇരുന്നിട്ട് എഴുന്നേറ്റപ്പോള്‍ തലചുറ്റിയതാണെന്നും ഇയാള്‍ ഡോക്ടറെ അറിയിച്ചു. തല ചുറ്റലിന് ഒരു മരുന്നു മാത്രമാണ് ഡോക്ടര്‍ നല്‍കിയത്. പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയത് പോലെ ആയിരുന്നില്ല അഫാന്‍. നടക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇതോടെ അഫാന്‍ നാടകം കളിച്ചതാണെന്ന് വ്യക്തമായി. അഫാന്റെ ബിപി, ആരോഗ്യസ്ഥിതി എല്ലാം നോര്‍മ്മലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.