സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ ശിക്ഷാ വിധി പ്രഖ്യാപിച്ചു. 20 വർഷം തടവാണ് അബ്ദുള്‍ റഹീമിന് വിധിച്ചിരിക്കുന്നത്. പബ്‌ളിക് റൈറ്റ് പ്രകാരമാണ് 20 വര്‍ഷത്തെ തടവുശിക്ഷ. 19 വർഷം ജയിൽ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാൽ ഒരു വർഷത്തിനപ്പുറം റഹീം ജയില്‍ മോചിതനാകും. ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയ പശ്ചാത്തലത്തിൽ അബ്ദുള്‍ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയിരുന്നു.
2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി മോചന ഉത്തരവില്‍ വിധി പറയുന്നത് നിരവധി തവണ മാറ്റിവയ്ക്കുകയായിരുന്നു.
ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. ദിയാദനത്തിന്റെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍, കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ അബ്ദുള്‍ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു.