ഇടുക്കി (Idukki) : പാമ്പുകൾ വാഹനങ്ങളിൽ കയറിയിരിക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. പക്ഷേ, ഇത്തരത്തിലൊന്ന് ആദ്യത്തെ സംഭവമായിരിക്കാം. (Snakes getting into vehicles is a common occurrence, but this may be the first such incident.) ബൈക്കിന്റെ ക്ലച്ചിൽ പാമ്പിനെയും വച്ച് കിലോമീറ്ററുകളാണ് യുവാവ് സഞ്ചരിച്ചത്. ഒടുവിൽ ഗിയർ മാറ്റാൻ ക്ലച്ച് പിടിച്ചപ്പോൾ വഴുവഴുപ്പ് ശ്രദ്ധയിൽപ്പെട്ട് നോക്കിയപ്പോഴാണ് ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പിനെ കണ്ടത്. തലനാരിഴ വ്യത്യാസത്തിലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. അടിമാലി അമ്പലപ്പാട് എസ് എച്ച് കോൺവെന്റിനുസമീപം താമസിക്കുന്ന ബിനീഷാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
കഴിഞ്ഞരാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഭാര്യയ്ക്കും മൂന്നുവയസുകാരി മകൾക്കുമൊപ്പം ബൈക്കിൽ അടിമാലി ടൗണിലേക്ക് പോയതാണ് ബിനീഷ്. തിരികെ വീട്ടിലേക്ക് വരാൻ തുടങ്ങുമ്പോൾ ശക്തമായ മഴ. കുറച്ചുസമയം കഴിഞ്ഞിട്ടും മഴ ശമിക്കാതെ വന്നതോടെ ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറിൽ വീട്ടിലേക്ക് വിട്ടു. തുടർന്ന് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം.
ഇടയ്ക്കുവച്ച് ഗിയർ മാറ്റാൻ ക്ലച്ച് പിടിച്ചപ്പോൾ വഴുവഴുപ്പുള്ള എന്തോ ഒന്നിൽ കൈ തട്ടി. പന്തികേട് മണത്ത ബിനീഷ് കൈമാറ്റി നോക്കിയപ്പോൾ പാമ്പിനെപ്പോലെ എന്തോ ഒന്ന് ബൈക്കിന്റെ ഹാൻഡിലിൽ നീളത്തിൽ ചുറ്റിയിരിക്കുന്നു. പേടിച്ചുപോയ ബിനീഷ് ഉടൻതന്നെ ബൈക്കിൽ നിന്ന് ചാടിയിറങ്ങി. ഇതുകണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. അവരും പാമ്പിനെ കണ്ടു. എന്നാൽ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അത് അടുത്തുള്ള പുരയിടത്തിലേക്ക് ഇഴഞ്ഞുകയറി രക്ഷപ്പെട്ടു. അവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എവിടെനിനാണ് പാമ്പ് ബൈക്കിൽ കയറിയതെന്ന് വ്യക്തമല്ല.