ബംഗളൂരു (Bangalur) : ബംഗളൂരുവിൽ ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ നിന്നും ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി. (A 10th class girl committed suicide by jumping from the 20th floor of a flat in Bengaluru.) മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകൾ അവന്തിക (15) ആണ് മരിച്ചത്. ഫോൺ ഉപയോഗം അമ്മ തടഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി കെട്ടിടത്തിൽ നിന്നും ചാടിയതെന്നാണ് വിവരം. കടുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കടുഗോഡിയിലുള്ള അപ്പാർട്ട്മെന്റിൽ രക്ഷിതാക്കൾക്കൊപ്പമാണ് അവന്തിക താമസിച്ചിരുന്നത്. പരീക്ഷ അടുത്തതിനാൽ അവന്തികയ്ക്ക് ഫോൺ നൽകാൻ കഴിയില്ല എന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു. തുടർന്നും ഗെയിം കളിക്കാനായി ഫോൺ എടുത്തപ്പോൾ അമ്മ അവന്തികയെ ശാസിച്ചു. ഇതേ തുടർന്ന് പെൺകുട്ടി ഫ്ലാറ്റിന്റെ ഇരുപതാം നിലയിൽ നിന്നും ചാടുകയായിരുന്നു.
വൈറ്റ്ഫീൽഡ് പ്രദേശത്തെ സിബിഎസ്ഇ സ്‌കൂളിലെ വിദ്യാർഥിയാണ് അവന്തിക. കടുഗോഡി പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മാതാപിതാക്കളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.