കാസര്‍കോട് (Kasargod) : ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയച്ചു. വാട്‌സ്‌ആപ്പിലൂടെ 21 വയസുകാരിയെയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. (A young man working in the Gulf sent a triple talaq message to his wife’s father. A 21-year-old girl was pronounced triple talaq by her husband through WhatsApp.)കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്‌ദുല്‍ റസാഖാണ് വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.
ഈ മാസം 21 നാണ് അബ്‌ദുല്‍ റസാഖ് യുഎഇയില്‍ നിന്ന് വാട്‌സ്‌ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതി ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്. മുത്തലാഖ് നിരോധന നിയമം, (മുസ്‌ലിം സ്ത്രീ വിവാഹ സംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പൊലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. വിദേശത്തുള്ള ഭർത്താവ് 21-ന് തന്‍റെ പിതാവിന്‍റെ ഫോണിൽ മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്‌ദ സന്ദേശം അയക്കുകയായിരുന്നു എന്നാണ് പരാതി.
2022 ഓഗസ്റ്റ് എട്ടിനാണ് ഇവരുടെ വിവാഹം നടന്നത്. തുടർന്ന് കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്‌ലിം മതാചാരപ്രകാരം വിവാഹം രജിസ്റ്റർ ചെയ്‌തു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനു ശേഷം സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നു എന്നും വിവാഹസമയത്ത് അണിഞ്ഞിരുന്ന 20 പവൻ ആഭരണങ്ങൾ ഭർത്താവ് വിറ്റുവെന്നും പരാതിയിൽ പറയുന്നു. വിവാഹ നിശ്ചയ സമയത്ത് 50 പവൻ ആവശ്യപ്പെട്ടിരുന്നു എന്നും ബാക്കി സ്വർണം നൽകണം എന്നാവശ്യപ്പെട്ടാണ് നിരന്തര പീഡനമെന്നും പരാതിയിലുണ്ട്.