കോഴിക്കോട് (Calicut) : കോഴിക്കോട് 17 കാരി സെക്സ് റാക്കറ്റ് സംഘത്തിൽ നിന്ന് രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. (A 17-year-old girl from Kozhikode escaped from a sex racket and sought shelter at the police station.) അസം സ്വദേശിയായ 17 കാരിയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. കോഴിക്കോട് നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനുസമീപത്തുള്ള വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തിൽ നിന്നാണ് ഒരാഴ്ച മുൻപ് അതി സാഹസികമായി പെൺകുട്ടി രക്ഷപെട്ടത്.
15,000 രൂപ മാസ ശമ്പളത്തിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് കേരളത്തിലെത്തിച്ചത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്സ് റാക്കറ്റ് സംഘത്തിനൊപ്പം തന്നെപ്പോലെ വേറെ 5 പെൺകുട്ടികളുണ്ടെന്ന് 17കാരി പൊലീസിന് മൊഴിനൽകി. ഒരുദിവസം മൂന്നും നാലും പേരെയും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ വരെയും യുവാവ് മുറിയിൽ പ്രവേശിപ്പിക്കാറുണ്ടെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
പുറത്തുപോകുമ്പോൾ യുവാവ് മുറി പൂട്ടിയിടും. ഒരു ദിവസം ഫോണിൽ സംസാരിക്കാൻ മുറി പൂട്ടാതെ യുവാവ് ടെറസിലേക്ക് പോയ തക്കത്തിനാണ് പെൺകുട്ടി രക്ഷപെടുന്നത്. മുമ്പ് വയറുവേദന വന്നപ്പോൾ യുവാവ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. പോകുന്നതിനിടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. രക്ഷപെട്ട ഉടൻ കിട്ടിയ ഓട്ടോയിൽ കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.