യുഎഇയില്‍ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം ; അബുദബിയില്‍ അഹ്‌ലാന്‍മോദി

Written by Taniniram

Published on:

അബുദബി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് (Narendra Modi) യുഎഇയില്‍ ഗംഭീര സ്വീകരണം. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആലിംഗനം ചെയ്തു.

യുഎഇയിലെ ഇന്ത്യന്‍ സമൂഹം വന്‍ ആവേശത്തോടെയാണ് മോദിയെ വരവേറ്റത്.. അബുദബിയില്‍ സംഘടിപ്പിച്ച അഹ്‌ലന്‍ മോദിയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. യുഎഇയില്‍ പുതിയ ചരിത്രമെഴുതിയെന്ന് അദ്ദേഹം പറഞ്ഞു.

‘ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു’, യുഎഇ സന്ദര്‍ശനം കുടുംബത്തെ സന്ദര്‍ശിക്കുന്നത് പോലെയെന്നും അഭിപ്രായപ്പെട്ടു. ഭാരത് – യുഎഇ ദോസ്തി സിന്ദാബാദ് എന്ന മുദ്രാവാക്യവും പ്രധാനമന്ത്രി മുഴക്കി. ഇത് കൂടാതെ പ്രധാനമന്ത്രി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ആശംസയും നേര്‍ന്നു. മലയാളത്തിലടക്കം നാല് തെന്നിന്ത്യന്‍ ഭാഷകളിലും അദ്ദേഹം സംസാരിച്ചതും കൗതുകമായി.

കുടുംബാംഗങ്ങളെ കാണാന്‍ ജന്മനാടിന്റെ മധുരവുമായാണ് എത്തിയത്. തനിക്ക് കിട്ടുന്ന ആദരം എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ളതാണ്. 10 വര്‍ഷത്തിനിടെ ഏഴാം തവണയാണ് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. യുഎഇ പരമോന്നത ബഹുമതി സമ്മാനിച്ചു. തനിക്ക് ലഭിച്ച പുരസ്‌കാരം എല്ലാ ഭാരതീയര്‍ക്കും ഉള്ളതാണെന്നും ഇന്ത്യ-യുഎഇ ബന്ധം ദൃഢമെന്നും അദ്ദേഹം പറഞ്ഞു.

ബാപ്‌സ് ഹിന്ദു മന്ദിര്‍ (baps hindu mandir abu dhabi) ഉദ്ഘാടനം ചെയ്യും.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ ഒരുങ്ങുന്നത്. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും നാളെ പ്രവേശനം അനുവദിക്കുക. എന്നാല്‍ ഫെബ്രുവരി 18 മുതല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാകും.

Leave a Comment