വത്തിക്കാൻ സിറ്റി (Vatican City ): വത്തിക്കാനിൽ ഒമ്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന് ശേഷം ഫ്രാൻസിസ് മാർപ്പാപ്പയുടെ ശവസംസ്കാര ചടങ്ങുകൾ ആരംഭിച്ചു. (The funeral rites for Pope Francis have begun after nine days of official mourning at the Vatican.) ദിവ്യബലി ആരംഭിച്ചു. പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി, റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലെ ഒരു ലളിതമായ ശവകുടീരത്തിൽ ഫ്രാൻസിസ് മാർപാപ്പയെ സംസ്‌കരിക്കും. ഇത് അദ്ദേഹത്തിൻ്റെ എളിമയുടെയും സേവനത്തിൻ്റെയും വ്യക്തിപരമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
അന്തിമോപചാരമര്‍പ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയും ഉൾപ്പടെ 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിൽ എത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവും കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിനും ചടങ്ങിൽ പങ്കെടുക്കും.
സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് ശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിൽ എത്തിച്ച ശേഷം സംസ്കരിക്കും. ലക്ഷക്കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിനൊടുവിൽ ഇന്നലെ അർധ രാത്രിയാണ് മാർപാപ്പയുടെ മൃതദേഹ പേടകം പൂട്ടി മുദ്രവെച്ചത്. സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം ലഭിക്കുക അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സാധാരണ മാർപ്പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതാകും ഇന്നത്തെ ചടങ്ങ്. ഒന്നര മണിക്കൂര്‍ നീളുന്ന ദിവ്യബലിക്ക് ശേഷമായിരിക്കും ഭൗതികശരീരം സെന്‍റ് മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടു പോവുക.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ 88 -ാം വയസിലാണ് കാലം ചെയ്തത്. 11 വർഷം ആഗോള സഭയെ നയിച്ചു. 1936 ഡിസംബർ ഏഴിന് അർജൻറീനയിലെ ബ്യുണസ് ഐറിസിലായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ പേര്.