ന്യൂഡൽഹി (Newdelhi) : യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് വീണ്ടും കത്ത് നൽകി. (A letter has been sent again demanding the execution of Nimisha Priya, a Malayali nurse imprisoned in Yemen.) കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫതാഹ് പ്രോസിക്യൂട്ടർക്കാണ് കത്ത് നൽകിയത്. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
മധ്യസ്ഥ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് സഹോദരൻ്റെ നടപടി. നിമിഷക്ക് മാപ്പ് നൽകാൻ കുടുംബം തയ്യാറായതിനെതിരെ സംഹോദരൻ നേരത്തെയും രംഗത്തെത്തിയിരുന്നു.നിമിഷക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി യുവാവ് തലാലിൻ്റെ കുടുംബം തയാറായെന്ന് മധ്യസ്ഥർ അറിയിച്ചിരുന്നു.
കാന്തപുരം അബുബക്കർ മുസ്‍ലിയാരുടെ ഇടപെടലിനെ തുടർന്ന് യമനിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക പുരോഗതിയുണ്ടായത്. തുടർനടപടികൾ വൈകാതെയുണ്ടാകുമെന്നായിരുന്നു സൂചന. കഴിഞ്ഞ ദിവസം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
സുപ്രിംകോടതി നിർദേശ പ്രകാരം നൽകിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളുകയായിരുന്നു. യമനുമായി നയതന്ത്ര ബന്ധമില്ലെന്ന് അടക്കം നാല് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.