ടെഹ്റാൻ (Tehran) : തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 18 ആയി. (The death toll from a massive explosion at the strategic port of Bandar Abbas in southern Iran has risen to 18.) സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്. ഹൊർമോസ്ഗൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസിനു തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് സ്ഫോടനമുണ്ടായത്. പിന്നാലെ തീപടർന്നു. കണ്ടെയ്നർ ചരക്കുനീക്കത്തിനുള്ള ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണിത്. സംഭവത്തിൽ ഇറാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
സ്ഫോടനത്തിൽ പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. കണ്ടെയ്നറുകള്‍ക്കുള്ളിൽ രാസവസ്തുക്കളുണ്ടായിരുന്നെന്നും ഇതാണ് സ്ഫോടനത്തിനു കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്ഫോടനത്തിനു പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. വലിയ ഒരു പ്രദേശം മുഴുവൻ ചില്ലുകളും മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ, യുഎസ് പ്രതിനിധികൾ തമ്മിൽ ഒമാനിൽ ആണവചർച്ച നടക്കുന്നതിനിടെയാണ് സ്ഫോടനം. സുരക്ഷാജാഗ്രത ശക്തമാക്കിയതായി ഇറാൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ഷഹീദ് റജയി തുറമുഖത്ത് ചൈനയിൽനിന്നുള്ള റോക്കറ്റ് ഇന്ധനം ഇറക്കിയിരുന്നു.
YOU MAY LIK