സിദ്ദിഖിനെതിരെ ബലാൽസംഗ കേസ് ; ഗുരുതര വകുപ്പുകൾ ചുമത്തി, ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

Written by Taniniram

Published on:

യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ്. ഇതോടെ അറസ്റ്റുണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്ന് നടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. പരാതി ഗൂഡാലോചനയാണെന്നാണ് സിദ്ദിഖിന്റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി ഡിജിപിക്ക് സിദ്ദിഖ് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടി ഇമെയിലില്‍ പരാതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് കോടതിയിലേക്ക് പോകുന്നത്. തന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്താത്തതും കോടതിയില്‍ ഉന്നയിക്കും.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആദ്യം കേസെടുത്തത് സംവിധായകന്‍ രഞ്ജിത്തിനെതിരെയാണ്. എന്നാല്‍ രഞ്ജിത്തിനെതിരെ ബലാത്സംഗ കുറ്റമില്ല. അതുകൊണ്ട് തന്നെ രഞ്ജിത്തിനെ ആദ്യം ചോദ്യം ചെയ്യും. അതിന് ശേഷമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കൂ. എന്നാല്‍ സിദ്ദിഖിന് ആ പരിഗണന കിട്ടില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് സിദ്ദിഖിന്റെ നീക്കം. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ എന്നത് നിലവില്‍ ആരോപണം നേരിടുന്ന എല്ലാ നടന്മാര്‍ക്കും നിര്‍ണ്ണായകമാണ്. ബാബുരാജിനെതിരേയും ബലാത്സംഗ കേസ് വരാന്‍ സാധ്യത ഏറെയാണ്.

സിദ്ദിഖിനെതിരെ യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. 376 വകുപ്പ് അനുസരിച്ച് ബലാല്‍സംഗത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവര്‍ഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയോ ലഭിക്കും. ബാബുരാജിനെതിരേയും ഇതേ വകുപ്പുകള്‍ വരാന്‍ സാധ്യത ഏറെയാണ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. റിപ്പോര്‍ട്ട് സീല്‍ ചെയ്ത് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ സാധ്യത തേടുന്നത്.

Related News

Related News

Leave a Comment