ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്ക്. നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നത്.
നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ നോര്‍ട്ട ഗ്‌ളോബല്‍, നോര്‍ട്ട ലിങ്ക് എന്നീ കമ്പനികള്‍ വഴി പേജറുകള്‍ക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജന്‍സികളെ ഉദ്ദരിച്ചുള്ള വാര്‍ത്ത.
പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ വയനാട് സ്വദേശിയായ ഇയാളുടെ കമ്പനി ഉള്‍പ്പെട്ടെന്നാണ് സംശയിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേജര്‍ സ്‌ഫോടനമുണ്ടായ ദിവസം മുതല്‍ 39 കാരനായ റിന്‍സനെ കാണാനില്ലെന്നാണ് വിവരം.
പേജറുകളിലും വാക്കി ടാക്കികളിലും സ്‌ഫോടക വസ്തുക്കള്‍ നിറച്ചത് എവിടെ നിന്നാണെന്ന് അന്വേഷണം തുടരുകയാണ്. ഇതിനിടെ ഹിസ്ബുളള പേജറുകള്‍ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് നോര്‍വെ കമ്പനിയുടെ പേര് പുറത്ത് വരുന്നത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് ഇവയെന്നാണ് പ്രാഥമിക വിവരം. നോര്‍വെയിലെ ഒസ്ലോയില്‍ താമസിക്കുന്ന റിന്‍സണ്‍ തന്റെ കമ്പനികള്‍ ബള്‍ഗേറിയയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നോര്‍വേയിലെ ഡിഎന്‍ മീഡിയ എന്ന മറ്റൊരു കമ്പനിയില്‍ റിന്‍സണ്‍ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴല്‍ കമ്പനിയായി റിന്‍സന്റെ സ്ഥാപനം പ്രവര്‍ത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം.
ബ്രിട്ടീഷ് ഇടനിലക്കാരനായ ക്രിസ്റ്റിയാന ആര്‍സിഡിയാക്കോനോ ബാര്‍സോണിക്ക് 1.3 മില്ല്യണ്‍ പൗണ്ട് ഏകദേശം 12.4 കോടി രൂപ റിന്‍സണ്‍ കൈമാറിയിരുന്നു.
ഓസ്ലോ പോലീസ് ഡിസിട്രിക്ട് അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഓസ്ലോയിലെ ഇയാളുടെ അപ്പാര്‍ട്ട്മെന്റ് നാളുകളായി ആള്‍താമസമില്ലാതെ കിടക്കുകയാണ്. ഇയാളെ മാസങ്ങളായി കാണാന്‍ ഇല്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ടിഡിപിഇഎല്‍ റിപ്പോര്‍ട്ടു ചെയ്തു.കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യാനായി ഇയാള്‍ മുടി നീട്ടി വളര്‍ത്തിയിരുന്നതായും സംശയസ്പദമായി ഒന്നും തോന്നിയിട്ടില്ലെന്നും ഇയാളുടെ സുഹൃത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
തായ് വാന്‍ ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയന്‍ കമ്പനിയായ ബിഎസിക്ക് നല്‍കിയെന്നുമാണ് തായ്വാന്‍ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും നോര്‍വീജിയന്‍ കമ്പനിക്ക് ഉപ കരാര്‍ നല്‍കിയിരുന്നുവെന്നുമാണ് ഹംഗേറിയന്‍ കമ്പനി മറുപടി നല്‍കിയത്.