പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂഷം; ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ചമുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരുടെയും സൈനികരുടെയും എണ്ണം ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.
ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 390 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ മൂന്നുറോളം മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഭൂരിഭാഗവും വിവിധ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാല്‍, 22-ഓളം മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഭേദിച്ച് ഇസ്രയേലിലെ വിവിധയിടങ്ങളില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ജനവാസമേഖലയിലെ കെട്ടിടങ്ങളിലാണ് ഈ മിസൈലുകള്‍ പതിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്രയേല്‍ തങ്ങളുടെ എണ്ണ സംഭരണശാലകളും എണ്ണപ്പാടങ്ങളും ആക്രമിച്ചതായി ഇറാന്‍ സമ്മതിച്ചു. പ്രതിരോധമന്ത്രാലയ ആസ്ഥാനത്തിന് പിന്നാലെ ഇറാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് നേരേയും ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായി. ആക്രമണത്തില്‍ മന്ത്രാലയത്തിലെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കാസിമിയെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. റെവല്യൂഷണറി ഗാര്‍ഡിൻ്റെ ഇൻ്റലിജൻസ് ഉപമേധാവി ജനറല്‍ ഹസ്സന്‍ മൊഹാഖിഖും തങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ അവകാശവാദം.