വിൻസി അലോഷ്യസ് എന്ന പേരിൽ മാറ്റം വരുത്തി വിൻ സി എന്നാക്കിയതിന് പിന്നിൽ മമ്മൂട്ടിയാണെന്ന് പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെന്ന് വെളിപ്പെടുത്തി നടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിനു പിന്നാലെ തന്റെ പേര് മാറ്റുകയാണെന്ന് നടിപ്രഖ്യാപിച്ചിരുന്നു. താൻ ഏറ്റവുമധികം ആരാധിക്കുന്ന നടൻ മമ്മൂട്ടി തന്നെ ‘വിന് സി’ എന്ന് വിളിച്ചെന്നും അതിനാൽ തന്റെ പേര് വിൻസി എന്നതിൽ നിന്ന് ‘വിന് സി’ എന്ന് ഔദ്യോഗികമായി മാറ്റുകയാണെന്നും താരം പറഞ്ഞിരുന്നു. എന്നാലിപ്പോൾ മമ്മൂട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്ക് മറ്റാരോ ആണ് അങ്ങനെയൊരു മെസേജ് അയച്ചതെന്ന് നടി പറയുന്നു.
ഫിലിം ഫെയർ വാർഡ് വേദിയിൽ മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ മെസേജ് അയച്ച കാര്യം ഓർമിപ്പിച്ചെങ്കിലും അദ്ദേഹത്തിന് അതിനെപ്പറ്റി ഒന്നുമറിയില്ല എന്നാണ് പറഞ്ഞതെന്നും അപ്പോഴാണ് തനിക്ക് പറ്റിയ അമളി മനസിലായതെന്നും നടി പറയുന്നു. ‘‘എനിക്ക് അറിയാവുന്ന ഒരാള്‍ മമ്മൂക്കയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പർ തന്നിരുന്നു. ആ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയിരുന്നില്ല, അതിനു ശേഷം ഞാൻ മെസേജ് അയച്ചു. മെസേജിന് മറുപടിയായി വിന് സി എന്നാണ് വന്നത്. ഞാൻ ഒരുപാട് ആരാധിക്കുന്ന, ഒപ്പം അഭിനയിക്കണമെന്ന് അത്രയും ആഗ്രഹമുള്ള നടന് എന്നെ അങ്ങനെ വിളിക്കുമ്പോള്‍ എന്തുകൊണ്ട് എന്റെ പേര് മാറ്റിക്കൂടാ. എനിക്ക് എന്നെ അങ്ങനെ വിളിച്ച് കേള്‍ക്കാനാണ് താല്പര്യം. അങ്ങനെയാണ് പേരു മാറ്റിയത്.
എന്റെ പേര് അങ്ങനെ എഴുതുന്നത് എനിക്കും ഇഷ്ടമായിരുന്നു. പലരും വിൻ കഴിഞ്ഞു സി എഴുതുമ്പോൾ അതിൽ ഒരു പ്രത്യേകതയുണ്ടല്ലോ, വിജയത്തെ കാണുന്നവൾ അല്ലെങ്കിൽ വിജയത്തിന്റെ കടൽ എന്ന രീതിയിൽ ഞാൻ അർഥം കണ്ടെത്തിയിരുന്നു. എവിടെയും തോറ്റുപോകാതെ നിലനിൽക്കുക എന്നാണ് അതിന്റെ അർഥം. ഏതു മേഖലയായാലും അതിൽ നല്ലനിലയിൽ എത്തണം എന്ന് ഒരു നിശ്ചയദാർഢ്യം ഉണ്ട്. അതുകൊണ്ട് പേര് വിൻസിയിൽ നിന്ന് ‘വിൻ സി’യിലേക്ക് മാറ്റാൻ എനിക്കും താല്പര്യമായിരുന്നു. പിന്നെ കുറേ നാളുകള്‍ക്ക് ശേഷം ഫിലിം ഫെയർ അവാർഡിന്റെ സമയത്ത് മമ്മൂക്കയെ ഞാന്‍ നേരിട്ട് കണ്ടു. ഞാന്‍ മെസേജ് അയച്ചിട്ടുണ്ടായിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞു.
പക്ഷേ അദ്ദേഹത്തിന് അതിനെ പറ്റി ഒരു ഐഡിയയും ഇല്ല. മമ്മൂക്കയല്ലേ എന്നെ വിന് സി എന്ന് വിളിച്ചതെന്ന് ഞാൻ ചോദിച്ചു. ‘‘അല്ല, എന്റെ നമ്പർ വേണമെങ്കില്‍ ജോര്‍ജേട്ടനോട് ചോദിച്ചാല്‍ മതി, ജോര്ജേട്ടന് തരും’’ എന്ന് മമ്മൂക്ക പറഞ്ഞു. ഇത്രയും നാള് ഞാന്‍ മെസേജ് അയച്ചുകൊണ്ടിരുന്നത് മമ്മൂക്കയ്ക്കല്ല എന്ന് എനിക്ക് മനസിലായി. ആരാണ് റിപ്ലെ തന്നതന്ന് കണ്ടുപിടിച്ചുമില്ല. എങ്കിലും കുഴപ്പമില്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെ ആരൊക്കെയോ ഓർക്കുന്നുണ്ടല്ലോ.’’വിൻസി പറയുന്നു.