വിദേശ വിദ്യാഭ്യാസം; കുട്ടികളുടെ ഭാവി തകർക്കരുത്

Written by Taniniram

Updated on:

വിദേശത്ത് പഠനവും തുടർന്ന് ജോലിയും സ്വപ്നം കണ്ടു വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ അപകടത്തിൽപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണപ്പെടുന്നത്. കുടിയേറ്റം മലയാളിക്ക് പുതുമയല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ മലയ, സിംഗപ്പൂർ, സിലോൺ തുടങ്ങിയ വിദേശ രാജ്യങ്ങളിലേയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും മലയാളികൾ ജീവിതം തേടിപ്പോയിട്ടുണ്ട്. പിന്നീട് ഗൾഫ് കുടിയേറ്റത്തിന്റെ കാലം വന്നു. ആഗോളീകരണത്തിന്റെയും വിവര സാങ്കേതിക വളർച്ചയുടെയും ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകം മുതൽ പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് അവസരങ്ങളുമുണ്ടായി. സമീപ വർഷങ്ങളിൽ വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിലേക്ക് പഠനത്തിനായി പോകുന്ന മലയാളികളുടെ എണ്ണം വർധിച്ചുവരികയാണ്.

വിദ്യാഭ്യാസത്തിനായി കടൽ കടക്കുന്ന യുവാക്കളുടെ ലക്‌ഷ്യം പാശ്ചാത്യ രാജ്യങ്ങളിൽ ജോലിയും പൗരത്വവുമാണ്. പക്ഷേ പുതുകാല നയങ്ങളുടെ ഫലമായി ആ രാജ്യങ്ങളിൽ മുളച്ച് പൊന്തി നിൽക്കുന്ന നിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പലപ്പോഴും നമ്മുടെ കുട്ടികൾ ചെന്നുപെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനല്ല, ബിരുദ പഠനത്തിന് തന്നെ ഇപ്പോൾ കുട്ടികൾ വിദേശത്തേക്ക് പോകുന്ന സ്ഥിതിയാണ്, ഭീമമായ തുക ചെലവഴിച്ച് ശോഭന ഭാവി സ്വപ്നം കണ്ടുപോകുന്ന കുട്ടികളെ പലപ്പോഴും കാത്തിരിക്കുന്നത് സുഖകരമായ സാഹചര്യങ്ങളോ മെച്ചപ്പെട്ട പഠനാന്തരീക്ഷമോ അല്ല. നാട്ടിലെ സ്വകാര്യ ഏജൻസികളുടെ വാഗ്ദാന സാധാരണ വലയിൽപ്പെടുന്നതാണ് ഇതിനു കാരണം.

വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങൾ വിദേശകാര്യ മന്ത്രാലയത്തിൽ 50 ലക്ഷം രൂപ കെട്ടിവച്ച് ലൈസൻസ് എടുക്കണം. കേരളത്തിൽ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക് പോലുള്ള നാമമാത്ര ഏജൻസികൾക്കെ ഈ ലൈസൻസ് ഉള്ളൂ.കുട്ടികളെ വിദേശത്തേക്കയയ്ക്കുന്ന പല സ്വകാര്യ ഏജൻസികളും മറ്റു സംസ്ഥാനങ്ങളിൽ കമ്പനികളോ സൊസൈറ്റികളായോ രജിസ്റ്റർ ചെയ്താണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ചിലത് തദ്ദേശ തലത്തിൽ ട്രേഡ് ലൈസൻസെടുത്തും പ്രവർത്തിക്കുന്നുണ്ട്. ഫലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശരിയായ രജിസ്‌ട്രേഷൻ ഇല്ലാതെയാണ് ഇത്തരം ഏജൻസികളുടെ പ്രവർത്തനം. മിക്ക ഏജൻസികൾക്കും വിദേശ സർവ്വകലാശാലകളുമായി നേരിട്ടു ബന്ധമില്ല. ഏജൻസികൾ വിശ്വസനീയമാണോ എന്നറിയാൻ നിലവിൽ ഒരു സംവിധാനവുമില്ല. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നോ എത്ര മലയാളികൾ വിദേശത്തു പഠിക്കുന്നുണ്ടെന്നോ ഒരു കണക്കും സർക്കാരിന്റെ പക്കലില്ല.
ഈ സാഹചര്യത്തിൽ ഇത്തരം ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറെടുക്കുന്നുണ്ടെന്നത് സ്വാഗതാർഹമാണ്. നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ മികച്ച സാധ്യതകളൊരുക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങൾ കൂടി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. അല്ലാത്തപക്ഷം നമ്മുടെ നാട് പടുകുഴിയിൽ ആണ്ടുപോകും

Leave a Comment