കേന്ദ്ര ബജറ്റ്; കേരളത്തിന് കിട്ടേണ്ടത് കിട്ടിയോ?

Written by Web Desk1

Published on:

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ വേണ്ടത്ര പരിഗണിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണു നിൽക്കുന്ന കേരളത്തെ രക്ഷിക്കാനുള്ള ഒരു പ്രഖ്യാപനങ്ങളുമില്ല. അടുത്തവർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളെ പ്രകീർത്തിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും അവതരിപ്പിച്ചിട്ടുള്ളത്.

കേരളത്തിന്റെ ആവശ്യങ്ങളെയും താല്പര്യങ്ങളെയും ഒട്ടും പരിഗണിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം. തിരഞ്ഞെടുപ്പ് വര്ഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിച്ചിട്ടില്ല. കേരളത്തിന് പുതിയ ട്രെയിനുകളില്ല, റെയിൽവേ സർവ്വേകളില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ശബരി പാതപോലുള്ളവയുമില്ല. 2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റിൽ അതിനു സംസ്ഥാനങ്ങളെ ശാക്തീകരിക്കണമെന്നത് മറന്നു..

യുവജനങ്ങൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് മുൻഗണന നൽകുന്ന തരത്തിലാകും സർക്കാരിന്റെ നയങ്ങളെന്നു നേരത്തെ നിർമ്മല സീതാരാമൻ പറഞ്ഞെങ്കിലും ബജറ്റിൽ അതൊന്നും കണ്ടില്ല.

വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്‌പെന്ന പ്രഖ്യാപനത്തോടെയാണ് ബജറ്റിലെ പദ്ധതികൾ അവതരിപ്പിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമീണ പാർപ്പിട പദ്ധതിയിൽ അഞ്ചു വര്ഷംകൊണ്ട് രണ്ടു കോടി വീടുകൾ കൂടി അനുവദിക്കുന്നതും ഒരു കോടികൾക്ക് പൂരപ്പുര സൗരോർജ്ജ പാർക്ക് പദ്ധതി നടപ്പാക്കുന്നതുമൊക്കെ ഇടത്തരക്കാരെ ലക്‌ഷ്യം വച്ച് തന്നെയാണ്. ഇടത്തരക്കാർക്ക് വീട് വാങ്ങാൻ പുതിയ സഹായ പദ്ധതിയുമുണ്ട്. സ്ത്രീകളുടെ വരുമാനം വർധിപ്പിക്കാൻ സ്വാശ്രയ സ്ഥലങ്ങളിലൂടെ നടപ്പാക്കുന്ന പരിശീലന പദ്ധതിയിൽ ഒരുകോടിപ്പേരെ കൂടി ഉൾപ്പെടുത്തും.

ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായത്തിൽ കേരളത്തിന് ഏറെ പ്രതീക്ഷകളുണ്ട്. മാലി ദ്വീപുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര സാദ്ധ്യതകൾ വർധിപ്പിക്കുമെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. ലക്ഷ ദ്വീപിന്റെ വികസനം കേരളത്തിനും ഗുണകരമാവും. കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപ ബഡ്ജറ്റിൽ നീക്കിവച്ചത് പ്രതീക്ഷ നൽകുന്നു. ശബരി റെയിൽവേ പദ്ധതിക്ക് മുഖ്യ പരിഗണന ഉണ്ടെന്നും ഒട്ടേറെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടി കാ ത്ത് കിടക്കുന്നുണ്ടെന്നും റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എല്ലാ മേഖലയെയും ഉൾക്കൊള്ളുന്ന സമഗ്ര വികസനമാണ് സർക്കാരിന്റെ മുന്നിലുള്ളതെന്നും 2047 ഓടെ വികസിത ഭാരതമെന്നതാണ് ലക്ഷ്യമെന്നും ധനമന്ത്രി പറയുമ്പോൾ കാര്യമായതൊന്നും ബഡ്ജറ്റിൽ ഇല്ലെന്നാണ് പ്രതിപക്ഷ ആരോപണം.

See also  കലാലയങ്ങളിലെ അക്രമ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണം

Leave a Comment