വയോജന കമ്മീഷൻ യാഥാർഥ്യമാക്കണം

Written by Web Desk1

Published on:

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാനത്തു രൂപീകരിക്കുന്ന വയോജന കമ്മീഷൻ ഗവർണറുടെ നയപ്രഖ്യാപനത്തിലും ഇടംപിടിച്ചു. കമ്മീഷൻ പ്രവർത്തനം എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. വയോജന കമ്മീഷൻ ബില്ലിന്റെ കരടിന് നേരത്തെ നിയമ വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നു. ബില്ലിലെ വകുപ്പുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തിവരികയാണ്.

വയോജനങ്ങളുടെ ചർച്ച രണ്ടാം പിന്തുണക്കൽ എന്നീ മേഖലകളിൽ സർക്കാരിന് മാർഗ നിർദേശവും നയപരമായ ഉപദേശവും നൽകുന്നതിനും അവരുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കുന്നതിന് നയനടപടികൾ നിർദ്ദേശിക്കുന്നതിനും വേണ്ടി വയോജന കമ്മീഷൻ രൂപീകരിക്കുമെന്നും, 2013 ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ചട്ടങ്ങളിലും സമഗ്രമായ പരിഷ്കരണം കൊണ്ടുവരാനും ഉദ്ദേശിക്കുന്നതായും നയപ്രഖ്യാപനനത്തിൽ പറയുന്നുണ്ട്.

വയോജനങ്ങൾക്ക് നീതി നിഷേധിക്കുകയോ അവരോട് അതിക്രമം കാട്ടുകയോ ചെയ്താൽ സ്വമേധയാ കേസെടുക്കാൻ അധികാരങ്ങളുള്ള ഒരു വയോജന കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു 2006 ഡിസംബറിൽ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു. സർക്കാർ നടത്തിയ വിവിധ ചർച്ചകളിൽ പങ്കെടുത്തു സംഘടനയുടെ അഭിപ്രായം അറിയിച്ചിരുന്നു. വയോജനങ്ങളുടെ പ്രശ്നങ്ങൾ, ആവശ്യങ്ങൾ, അവകാശങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടാനും പരിഹരിക്കാനും വയോജന കമ്മീഷന് മാത്രമേ കഴിയു.

കമ്മീഷൻ രൂപീകരണത്തിനു രാഷ്ട്രപതിയുടെ അംഗീകാരവും വേണം. കേരളം വയോജന കമ്മീഷൻ ബിൽ നിയമസഭ പാസ്സാക്കുകയാണ് അടുത്ത നടപടി. തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. അംഗീകാരം ലഭിച്ചാൽ മാത്രമേ ബില്ലിൽ ഗവർണ്ണർ ഒപ്പ് വയ്‌ക്കുകയുള്ളൂ . ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉൾപ്പെട്ട വിഷയമായതിനാൽ ഭരണഘടനയുടെ 38 -)0 അനുച്ഛേദം നിർദേശക തത്വങ്ങളിൽ പെട്ടതാണ് ഇവയെന്ന് മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് പറഞ്ഞു. ഇത്തരം വിഷയത്തിൽ സംസ്ഥാനം നിയമ നിർമ്മാണം നടത്തുകയാണെങ്കിൽ ഭരണഘടനയുടെ 31 (സി) ഉപവകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമായതിനാലും ഭരണഘടനയുടെ 254 (2 ) അനുച്ഛേദം അനുസരിച്ചും രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്‌ക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണ്.

കമ്മീഷനിൽ ചെയർപേഴ്സണും നൂറിൽ കുറയാത്ത അംഗങ്ങളും ഉണ്ടാകും. കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരമായിരിക്കും. വയോജന കമ്മീഷൻ യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് സംരക്ഷണ സംവിധാനങ്ങൾ ഒരുക്കി വയോജന സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Leave a Comment