ബെംഗളൂരു (Bangalur) : ഭർത്താവ് തന്റെ നഗ്ന വീഡിയോകൾ റെക്കോർഡ് ചെയ്തുവെന്നും കൂട്ടുകാർക്കൊപ്പം കിടക്ക പങ്കിടാൻ സമ്മർദ്ദം ചെലുത്തിയെന്നും യുവതിയുടെ പരാതി. കർണാടകയിലെ പുത്തനഹള്ളിയിലാണ് നവവധുവിനോട് കൊടുംക്രൂരത അരങ്ങേറിയത്. സംഭവത്തിൽ സയ്യിദ് ഇനാമുൾ ഹഖ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. . ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പീഡനം, ബ്ലാക്ക് മെയിൽ, ചൂഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
2024 ഡിസംബറിൽ ആണ് യുവതിയും സയ്യിദ് ഇനാമുൾ ഹഖും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹസമയത്ത്, 42 ലേറെ പവൻ വരുന്ന സ്വർണ്ണാഭരണങ്ങളും ഒരു യമഹ ബൈക്കും യുവതിയുടെ കുടുംബം സയ്യിദ് ഇനാമുൾ ഹഖിന് സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ താമസിയാതെ തന്റെ ഭർത്താവ് നേരത്തേ വിവാഹിതനായിരുന്നുവെന്ന് യുവതി കണ്ടെത്തി. യുവതി തന്റെ രണ്ടാം ഭാര്യയാണെന്ന് സയ്യിദ് പറഞ്ഞതായും മറ്റ് 19 സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്നുവെന്നും യുവതി പരാതിയിൽ ആരോപിക്കപ്പെടുന്നു.
വിവാഹ ശേഷം ഭർത്താവ് അവരുടെ കിടപ്പുമുറിയിൽ രഹസ്യമായി ഒരു ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങൾ പകർത്തി, ആ വീഡിയോകൾ വിദേശത്തുള്ള തന്റെ സുഹൃത്തുക്കൾക്ക് അയച്ച് നൽകിയെന്നും യുവതി ആരോപിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള തന്‍റെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ ഭർത്താവ് സമ്മർദ്ദത്തിലാക്കിയതായും പരാതിയിൽ ആരോപിച്ചു. ഇത് എതിർത്തതോടെ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും മാതാപിതാക്കളുടെ വസതിയിലും പോലും ഭർത്താവ് നിരന്തരം ശാരീരികവും മാനസികവുമായി പീഡനം നടത്തിയിരുന്നതായും ഭാര്യയുടെ പരാതിയിൽ പറയുന്നു. ഫ്ലാറ്റ് വാങ്ങുന്നതിനായി തന്റെ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ ഭർത്താവ് നിർബന്ധിച്ചുവെന്നും, വിസമ്മതിച്ചപ്പോൾ ശാരീരികമായി ആക്രമിച്ചുവെന്നും യുവതി പറഞ്ഞു.
ഭർത്താവിനെ കൂടാതെ കുടുംബാഗങ്ങൾക്കെതിരെയും ആരോപണമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഒരു കുടുംബ പരിപാടിക്കിടെ, ഭർത്താവിന്റെ സഹോദരി തന്നെ അപമാനിച്ചുവെന്നും, ഭർതൃ സഹോദരൻ അനുചിതമായി പെരുമാറിയെന്നും യുവതി ആരോപിച്ചു. പ്രതി ഒളിവിലാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.