തിരുപ്പൂർ (Thirupoor) : തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. (A woman committed suicide in Tiruppur, Tamil Nadu, after being subjected to dowry harassment. Ridhanya (27) committed suicide by consuming poison in her car.) സ്ത്രീധന പീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയാണ് കല്യാണം നടത്തിയത്. വിവാഹം നടന്നത് ഏപ്രിലിൽ. ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.
യാത്രാമധ്യേ വഴിയിൽ കാര് നിര്ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തിന് മുമ്പ് അവൾ പിതാവിന് വാട്ട്സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പീഡനം സഹിക്കാൻ വയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും പിതാവ് പറയുന്നു.
“എന്റെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. നിങ്ങളും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛനായിരുന്നു എന്റെ പ്രതീക്ഷ, പക്ഷേ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ക്ഷമിക്കണം അച്ഛാ എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു” റിധന്യയുടെ സന്ദേശത്തിൽ പറയുന്നു.