അർജുനെ കണ്ടെത്താൻ സഹായിച്ചവരോട് നന്ദിയുണ്ട്; സഹോദരി അഞ്ജു

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : അർജുനെ കണ്ടെത്താൻ സഹായിച്ചവരോട് നന്ദിയുണ്ടെന്ന് സഹോദരി അഞ്ജു. ആദ്യ ആഴ്ചകളിൽ തന്നെ അർജുൻ തിരിച്ചുവരില്ലെന്ന് അറിയാമായിരുന്നു. അവിടെ ഇട്ടുപോരാൻ പറ്റില്ലായിരുന്നു. അർജുനെ തിരികെ തന്ന കർണ്ണാടക സർക്കാരിന് നന്ദിയെന്നും അ‍ഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

‌എത്രയും പെട്ടെന്ന് മൃതദേഹം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യത്തെ ഒന്നു രണ്ടാഴ്ച്ചക്ക് ശേഷം തന്നെ അർജുൻ തിരിച്ചുവരില്ലെന്ന് മനസ്സിലായിരുന്നു. പല അവസ്ഥകളിലൂടെയാണ് കടന്നുപോയത്. ആദ്യം മുതൽ ഇതുവരെ കൂടെ നിന്നവർക്ക് നന്ദി. ഡ്രഡ്ജിംഗ് സംവിധാനം എത്തിക്കാൻ ശ്രമിച്ച് അർജുനെ തിരികെ തന്ന കർണ്ണാടക സർക്കാരിന് നന്ദി.

മനാഫ് കൂടെ നിന്നു. അർജുനെ കണ്ടെത്തുകയെന്നതായിരുന്നു യഥാർത്ഥ ലക്ഷ്യം. മനാഫിനൊപ്പം മുബീനും ഉണ്ട്. അർജുനെ മറക്കാൻ കഴിയില്ല. കുട്ടൻ കൂടെയില്ല. അവിടെ ഇട്ടുപോരാൻ പറ്റില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞു.

വ്യാജ വാർത്തകൾ ഒരുപാട് വിഷമിപ്പിച്ചു. ബർത്ത്‌ഡേ പാർട്ടി നടത്തിയെന്ന നിലയിൽ യൂട്യൂബ് ചാനലുകൾ വ്യാജ വാർത്ത പ്രചരിപ്പിച്ചു. രണ്ടാംഘട്ട തിരച്ചിൽ നിർത്തിയപ്പോൾ വലിയ പ്രതിസന്ധിയായിരുന്നു, അഞ്ജു പറഞ്ഞു.

അതേസമയം ​ഗം​ഗാവലിപ്പുഴയിൽ നടത്തിയ തിരച്ചിലിൽ കഴിഞ്ഞ ദിവസം അർജുന്റെ ലോറിയും മൃതദേഹ ഭാ​ഗവും കണ്ടെത്തിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കാർവാർ കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും സാംപിൾ ശേഖരിച്ച് ഹുബ്ലിയിലെ റീജണൽ ഫോറൻസിക് സയൻസ് ലാബിലേക്ക് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകൂ.

മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുമെന്നാണ് കർണ്ണാടക സർക്കാർ വ്യക്തമാക്കിയത്. കർണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് ഇന്നും തിരച്ചിൽ തുടരുക. ഗംഗാവലിപ്പുഴയിൽ 12 മീറ്റർ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. ഉച്ചയോടെ ഇത് പുഴയിൽ നിന്ന് ഉയർത്തിയെങ്കിലും കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

ജൂലൈ പതിനാറിന് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. അർജുനൊപ്പം ലോറിയും കാണാതായി. അർജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും തുടക്കത്തിൽ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചിൽ നടത്താൻ ഭരണകൂടം തയ്യാറാവുകയായിരുന്നു.

Leave a Comment