ആലപ്പുഴ (Alappuzha) : ആലപ്പുഴ മാന്നാറിലെ വൃദ്ധദമ്പതികളുടെ മരണം കൊലപാതകം. (The death of an old couple in Alappuzha Mannar is murder) മകൻ വിജയൻ കുറ്റം സമ്മതിച്ചു. ദമ്പതികളെ പെട്രോളൊഴിച്ച് തീയിട്ടെന്ന് വിജയൻ മൊഴി നൽകി. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് വീടിന് തീപിടിച്ച് വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (91) എന്നിവരാണ് മരിച്ചത്. വീട്ടിൽ രണ്ടു പേർ മാത്രമാണ് താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഉണ്ടാകാറില്ല.
മകനും മാതാപിതാക്കളും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. വിജയൻ സ്ഥിരം പ്രശ്നക്കാരനെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. കഴിഞ്ഞമാസം രാഘവന്റെ കൈ വിജയൻ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു.
ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. നാട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.