തൃശൂര്‍ (Thrissur) : ദേശീയപാതയില്‍ കാറിൽ സഞ്ചരിച്ചവരെ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് ഇന്‍സ്റ്റഗ്രാം താരം. സ്വര്‍ണ്ണ കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയ തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ റോഷന്‍ വര്‍ഗീസിന് (29) ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. എന്നാല്‍ ഇയാള്‍ മോഷ്ടാവാണെന്ന് ഫോളോവേഴ്‌സിന് മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. റോഷന്റെ പേരില്‍ 22 കേസുകളുണ്ട്.
ഇയാളുടെ സംഘാംഗങ്ങളായ തിരുവല്ല ആലംതുരുത്തി മാങ്കുളത്തില്‍ ഷിജോ വര്‍ഗീസ് (23), തൃശൂര്‍ എസ്എന്‍ പുരം പള്ളിനട ഊളക്കല്‍ സിദ്ദീഖ് (26), നെല്ലായി കൊളത്തൂര്‍ തൈവളപ്പില്‍ നിശാന്ത് (24), കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പില്‍ നിഖില്‍ നാഥ് (36) എന്നിവരെയും സിറ്റി പൊലീസ് പിടികൂടി. ഇവരെ റിമാന്‍ഡ് ചെയ്തു. ഇനി നാലുപേര്‍ പിടിയിലാകാനുണ്ട്.
കോയമ്പത്തൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്കു രണ്ടരക്കിലോ സ്വര്‍ണമാലകളുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ പട്ടിക്കാട് കല്ലിടുക്കില്‍ വച്ചാണു ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ഏറെ ദൂരം യുവാക്കളുടെ കാറിനെ 3 കാറുകളില്‍ പിന്തുടര്‍ന്ന ഇവര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ലു തകര്‍ത്തു ഡോര്‍ തുറന്നു. കത്തി കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്ന കാറും ഇവര്‍ കൈവശപ്പെടുത്തി. പ്രതികളില്‍ സിദ്ദീഖ്, നിശാന്ത്, നിഖില്‍നാഥ് പൊലീസ് കുതിരാനില്‍ നിന്നു പിടികൂടിയിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണു സംഘത്തലവനായ റോഷനെക്കുറിച്ചു വിവരം ലഭിക്കുന്നത്. പ്രതി റോഷന്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും സമാനരീതിയിലുള്ള കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേര്‍ത്തല സ്റ്റേഷനുകളില്‍ 22 കേസുകള്‍ നിലവിലുണ്ട്. ഷിജോയ്‌ക്കെതിരെ 9 കേസുകളും സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്.