പാലക്കാട് : ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ ഒരു യുവതി കൂടി അറസ്റ്റില്‍. വീട്ടിലെ ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന വ്യാജേനയാണ് യുവതി ജ്യോത്സ്യനെ വിളിച്ചുവരുത്തിയത്. ചെല്ലാനം സ്വദേശിനി പി.അപര്‍ണയാണ് (23) ഞായറാഴ്ച രാത്രി എറണാകുളത്തു പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ ആറായി. ഇനി നാലുപേരെ കൂടി പിടിക്കാനുണ്ടെന്നു പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ള നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി സമൂഹമാധ്യമം വഴിയുള്ള ബന്ധമാണ് അപര്‍ണയെ തട്ടിപ്പിന്റെ ഭാഗമാക്കിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അപര്‍ണയ്ക്കു പണം അത്യാവശ്യമുണ്ടെന്നു ജിതിനോടു പറഞ്ഞിരുന്നു. ജിതിന്‍ നിര്‍ദേശിച്ച പ്രകാരം ഹണിട്രാപ്പില്‍ വീഴ്ത്തി കവര്‍ച്ച ചെയ്യാനാണെന്ന് അറിഞ്ഞാണ് അപര്‍ണ നാട്ടിലെത്തിയത്. തന്റെ മൊബൈല്‍ ഫോണിലാണു നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതെന്നു കൊഴിഞ്ഞാമ്പാറ പൊലീസിനു അപര്‍ണ മൊഴിനല്‍കി.
മൊബൈലില്‍നിന്നു ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുക്കാനാണു ശ്രമം. കൊച്ചി ഡപ്യൂട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ അശ്വതി ജിജിയുടെ സഹായത്തോടെ അപര്‍ണയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹണി ട്രാപ് കവര്‍ച്ചയില്‍ കഴിഞ്ഞദിവസം മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്.ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയിരുന്നു. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.
വീട്ടില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ജ്യോത്സ്യനെ പ്രതീഷ് അസഭ്യം പറഞ്ഞ് മുറിയിലേക്കു കൊണ്ടുപോയി മര്‍ദിച്ചു വിവസ്ത്രനാക്കി. അതിനുശേഷം മൈമുനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി നഗ്‌നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. ജ്യോത്സ്യന്റെ നാലര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കൊടുത്തില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. 2 സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ വീട്ടിലുണ്ടായിരുന്നു. മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ടു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു പ്രതീഷിന്റെ വീട്ടില്‍ പൊലീസ് എത്തിയതാണു സംഭവങ്ങള്‍ക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്.