തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്. രേഖയുടെ ഭര്‍ത്താവായ പ്രേംകുമാറിന്റെ സംശയരോഗമാണ് കൊലപതാകത്തിലേക്ക് നയിച്ചത്. രേഖയുടെ രണ്ടാം ഭര്‍ത്താവാണ് പ്രേംകുമാര്‍. അധ്യാപികയായ രേഖയ്ക്ക് ഇയാള്‍ ഹോട്ടല്‍ സൂപ്പര്‍വൈസറായി ജോലി തരപ്പെടുത്തി നല്‍കി. എന്നാല്‍ അധ്യാപികയായി ജോലി ചെയ്യാനായിരുന്നു രേഖ ആഗ്രഹിച്ചിരുന്നത്. രേഖയുടെ ഫോണ്‍ പോലും പ്രേംകുമാര്‍ പിടിച്ചു വെച്ചിരുന്നു. കൊലപാതകങ്ങള്‍ സംശയ രോഗത്തെ തുടര്‍ന്ന് ഉണ്ടായതെന്നാണ് രേഖയുടെ മൃതദേഹത്തില്‍ കുത്തിവെച്ചിരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
രേഖയുടെ ആദ്യ വിവാഹ ചിത്രവും, പ്രേം കുമാറുമായുള്ള വിവാഹ ചിത്രവും, രേഖയുടെ സുഹൃത്തായ അധ്യാപകന്റെ ചിത്രവുമാണ് കുത്തിവെച്ചിരുന്നത്. രേഖ പോലീസില്‍ പരാതി നല്‍കിയ ശേഷമാണ് പ്രേംകുമാര്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകങ്ങള്‍ നടത്തിയത്. വീട്ടിലെ പിന്‍വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ഇതു വഴിയാണ് പ്രതി വീട്ടില്‍ കടന്നത്. രേഖ തന്നെ ഉപേക്ഷിക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതും. സുഹൃത്തായ അധ്യാപകനുമായി രേഖയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് രേഖ പോലീസില്‍ അറിയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടി.
ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. യുവതിയില്‍ പരപുരുഷ ബന്ധം ആരോപിച്ച് പ്രേംകുമാര്‍ കൊലപാതകം നടത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരേയും കഴുത്തു ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ് പറയുന്നു. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും ഉണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. പ്രേംകുമാറിനെ വീട്ടില്‍ അന്നേ ദിവസം കണ്ടവരുണ്ട്. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.