തിരുവനന്തപുരം (Thiruvananthapuram) : ഉറ്റവർ ഉറങ്ങുന്ന ഖബറുകൾക്കരികിൽ കരച്ചിൽ അടക്കാനാവാതെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം. (Abdur Rahim, the father of Afan, the accused in the Venjaramoot massacre case, could not stop crying near the graves where his loved ones are sleeping.) പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തിയാണ് അബ്ദുറഹിം തന്റെ പൊന്നു മകനും, ഉമ്മ, ജ്യേഷ്ഠൻ, ജ്യേഷ്ഠന്റെ ഭാര്യ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. ഇളയമകൻ അഫ്സാന്റെ ഖബറിന് മുന്നിലെത്തിയ റഹിം പൊട്ടിക്കരഞ്ഞു.
വീഴാൻ പോയ റഹിമിനെ ബന്ധുക്കൾ താങ്ങിപ്പിടിച്ചു. തുടർന്ന് കുറച്ചു സമയം ഖബറിന് മുന്നിൽ അദ്ദേഹം പ്രാർത്ഥിച്ചു. ബന്ധുക്കളും ഉസ്താദ് അടക്കമുള്ള പുരോഹിതരും പ്രാർത്ഥനയിൽ ചേർന്നു. കൊല്ലപ്പെട്ട ഉമ്മ സൽമാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കൾക്കൊപ്പം എത്തിയത്. ഇവിടെ നിന്നാണ് ഉറ്റവരെ അടക്കിയ ഖബറിന് സമീപത്തേക്ക് എത്തുന്നത്.
നാട്ടിലെത്തിയ അബ്ദു റഹിം ചികിത്സയിലുള്ള ഭാര്യ ഷെമീനയെ കണ്ടു. കട്ടിലിൽ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോട് പറഞ്ഞത്. ഇളയമകൻ അഫ്സാൻ എവിടെയെന്ന് ചോദിച്ചു. മൂത്ത മകൻ അഫാനെക്കുറിച്ചും ചോദിച്ചു. ആദ്യം ബന്ധുക്കൾക്കൊപ്പവും, പിന്നീട് ഒറ്റയ്ക്കും റഹിം ഭാര്യയ്ക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചു. അഫ്സാൻ റഹീമിന്റെ അളിയന്റെ വീട്ടിൽ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കൾ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോൾ ഷെമീന തിരിച്ചറിഞ്ഞതായും കൈയ്യിൽ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു.
റഹീമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമിൽനിന്ന് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലും കച്ചവടം തകരാറിലായി സാമ്പത്തിക പ്രതിസന്ധിയിലുമായി ഏഴുവർഷമായി നാട്ടിൽ പോകാനാകാതെ കഴിയുന്നതിനിടയിലാണ് ഇടിത്തീയായി ബന്ധുക്കളുടെ കൂട്ടമരണ വാർത്ത അറിയുന്നത്.
ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് അബ്ദു റഹീമിന് നാട്ടിലെത്താൻ തുണയായത്. നാട്ടിലെത്താൻ സഹായിച്ച ഡി കെ മുരളി എംഎൽഎയുടെ ഓഫീസിലേക്കാണ് വിമാനമിറങ്ങിയ റഹീം ആദ്യം പോയത്. തുടർന്നാണ് കുടുംബ വീട്ടിലേക്കെത്തിയത്. റഹീമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
കൂട്ടകൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യത
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയെന്ന് റൂറൽ എസ് പി കെ എസ് സുദർശൻ. കടക്കാർ നിരന്തരം കുടുംബത്തെ പണത്തിനായി ശല്യപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഏറെ നാളായി കൂട്ട ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നു. 14 പേരിൽ നിന്നായി അഫാന് 65 ലക്ഷം രൂപ കടം വാങ്ങി. സാമ്പത്തിക ബാധ്യതക്ക് അപ്പുറത്ത് മറ്റേതെങ്കിലും കാരണം ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറൽ എസ്പി കെ.എസ് സുദർശൻ പറഞ്ഞു.