കത്തെഴുതി വച്ച് ഐ എ എസ് പരിശീലന വിദ്യാർത്ഥി ജീവനൊടുക്കി…

Written by Web Desk1

Published on:

ഡൽഹി (Delhi) : ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളിൽ നിന്ന് വീട്ടുടമകൾ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം ദില്ലിയിലെ ഓൾഡ് രജീന്ദർ ന​ഗറിലെ താമസ സ്ഥലത്ത് 26കാരിയായ അഞ്ജലി ​ഗോപ്നാരായൺ എന്ന പരിശീലന വിദ്യാർഥി ജീവനൊടുക്കിയത്.

മഹാരാഷ്ട്രയിലെ അലോക് ജില്ലക്കാരിയാണ് അഞ്ജലി. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും കരകയറാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അഞ്ജലി മാതാപിതാക്കൾക്കുള്ള കുറിപ്പിൽ വ്യക്തമാക്കി.
‘അയാം സോറി മമ്മീ, പപ്പാ’ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. വിദ്യാർഥികളിൽ നിന്ന് വാടകക്കാർ കൊള്ളയാണ് നടത്തുന്നതെന്നും ‌വാടക കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്നും അഞ്ജലി കത്തിൽ പറഞ്ഞു.

‘കൂടെ പഠിക്കുന്ന ശ്വേത എന്ന വി​ദ്യാർഥിനി 15000 രൂപയാണ് വാടക നൽകിയിരുന്നത്. വീട്ടുടമ അത് ഒറ്റയടിക്ക് 18000 രൂപയാക്കി. താങ്ങാനാകാത്തതോടെ 12000 രൂപക്ക് വീടിന്റെ ബേസ്മെന്റിലാണ് ശ്വേതയുടെ താമസമെന്നും ഉദാഹരണ സഹിതം അഞ്ജലി പറഞ്ഞു. ഇക്കാര്യങ്ങളിൽ സർക്കാർ ഇടപെടണം. ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. നിരവധി ചെറുപ്പക്കാരാണ് തൊഴിലിന് വേണ്ടി ബുദ്ധിമുട്ടുന്നത്. ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് നേടണമെന്നായിരുന്നു എന്റെ സ്വപ്നം. പക്ഷേ എന്റെ മാനസികാരോ​ഗ്യം വളരെ മോശമാണ്. ആത്മഹത്യ പരിഹാരമല്ലെന്ന് അറിയാം. പക്ഷെ എന്റെ മുന്നിൽ മറ്റ് മാർ​ഗമില്ല. എന്നെ പിന്തുണച്ച അങ്കിളിനും ആന്റിക്കും നന്ദി’- അഞ്ജലി കുറിച്ചു. കത്തിന്റെ അവസാനം സ്മൈലി ചിഹ്നം വരച്ചുവെച്ചാണ് അവർ അവസാനിപ്പിച്ചത്.

Related News

Related News

Leave a Comment