ആന്ധ്രാപ്രദേശ് (Andrapradesh) : തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ സിബിഐ നാലു പേരെ അറസ്റ്റ് ചെയ്തു. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളാണ് അറസ്റ്റിലായത്. ടെണ്ടർ നടപടിയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ടെണ്ടർ കിട്ടിയ കമ്പനികൾ തിരിമറി നടത്തി, മാനദണ്ഡങ്ങൾ പാലിക്കാതെ റൂർക്കിയിൽ നിന്ന് നെയ്യ് കൊണ്ടുവന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ് പ്രസാദ ലഡുവിൽ മായമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നത്. വെളിപ്പെടുത്തൽ ആന്ധ്രയിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നായിരുന്നു ചന്ദ്രബാബുവിന്റെ ആരോപണം.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്‌ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചിരുന്നു.