കോട്ടയം (Kottayam) : ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സീനിമ- സീരിയൽ നടന് 136 വർഷം കഠിന തടവും പിഴയും. കങ്ങഴ സ്വദേശി എം.കെ റെജിയെ (52) ആണ് കോടതി ശിക്ഷിച്ചത്. 1,97,500 രൂപ പിഴ നൽകാനും കോടതി നിർദ്ദേശിച്ചു. ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി റോഷൻ തോമസിന്റേതാണ് വിധി.
സീരിയിൽ നടിയ്‌ക്കൊപ്പം സിനിമ ഷൂട്ടിംഗ് കാണാൻ എത്തിയ കൊച്ചുമകളെയാണ് റെജി പീഡിപ്പിച്ചത്. 2023 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സീരിയൽ ചിത്രീകരിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ലൊക്കേഷനിൽ നിന്നും പോയ മുത്തശ്ശിയുടെ അടുത്ത് പോകണമെന്ന് കുട്ടി വാശിപിടിച്ചു. തുടർന്ന് ഇയാൾ മുത്തശ്ശിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ വാനിൽ കയറ്റി ഈരാറ്റുപേട്ടയിൽ ഷൂട്ടിംഗിനായി വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവിടെയെത്തിച്ച് കുട്ടിയെ ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതോടെ പെൺകുട്ടി അവശയായി. തുടർന്ന് പെൺകുട്ടിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായത്.
ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് റെജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ പ്രശോകാണ് അന്വേഷണം നടത്തിയത്. കുറ്റപത്രം കഴിഞ്ഞ വർഷം കോടതിയിൽ നൽകി. ഇതിലെ വിവരങ്ങൾ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി 136 വർഷത്തെ തടവിന് ശിക്ഷിച്ചത്.
സിനിമയിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന ആള് കൂടിയാണ് റെജി. പ്രതി നൽകുന്ന പിഴയിൽ നിന്നും 1,75,00 രൂപ കുട്ടിയ്ക്ക് നൽകും. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം ആണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. കേസിൽ 39 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും ഹാജരാക്കി.