ലക്നൌ (Lucknow) : ഉത്തർ പ്രദേശിൽ 22കാരിയായ ദളിത് യുവതി കൈ പിന്നിൽ കെട്ടിയ നിലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. (A 22-year-old Dalit woman was found hanging from a tree in Uttar Pradesh with her hands tied behind her back.) അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന 22കാരിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്ഥലത്തേ ചൊല്ലിയുള്ള തർക്കം നില നിൽക്കുന്നതിനാൽ എതിരാളികൾ മകളെ കൊലപ്പെടുത്തി പക വീട്ടിയതാണെന്നാണ് വീട്ടുകാരുടെ സംശയം. ഉത്തർ പ്രദേശിലെ ബലിയ ജില്ലയിലെ ഗ്രാമത്തിൽ ഞായറാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കൾ ചികിത്സയുമായി ബന്ധപ്പെട്ട് ലക്നൌവ്വിലെ ആശുപത്രിയിലായിരുന്നതിനാൽ ഏതാനും ദിവസങ്ങളിലായി യുവതി വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. യുവതിയുടെ ശരീരത്തിൽ പരിക്കുകൾ ഇല്ലെന്ന് പൊലീസ് വിശദമാക്കുന്നത്. പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും മരണ കാരണവും പോസ്റ്റ്മോർട്ടത്തിൽ വിശദമാകൂവെന്നാണ് പൊലീസ് വിശദമാക്കുന്നത്. നിലത്ത് നിന്ന് ആറടിയിലേറെ ഉയരത്തിലാണ് യുവതിയുടെ മൃതദേഹം മരത്തിൽ നിന്ന് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രണയ ബന്ധത്തേ തുടർന്നുള്ള സംഭവമാണെന്ന വാദം പൊലീസ് തള്ളി.
യുവതിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിൽ ആണെന്നതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുവതി ഏറെ നേരം ഫോൺ വിളികളിൽ ഏർപ്പെട്ടതായി വ്യക്തമായെന്ന് പൊലീസ് വിശദമാക്കുന്നത്. യുവതി സ്ഥിരമായി സംസാരിച്ച ആളുകളുടെ മൊഴി എടുത്തതായാണ് പൊലീസ് വിശദമാക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയിട്ടുള്ള വ്യക്തിയാണ് 22കാരി. ഫൊറൻസിക് ടീം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉയർത്തുന്നത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ വ്യക്തമാക്കുന്നതാണ് സംഭവമെന്നും പ്രതിപക്ഷം ആരോപിക്കുന്നത്. ആദിത്യനാഥ് സർക്കാരിന്റെ പരാജയത്തിന്റെ ഇരകളാവുകയാണ് പെൺമക്കളെന്നാണ് സമാജ്വാദി പാർട്ടി എക്സിൽ കുറിച്ചത്. സഹോദരിമാരും പെൺമക്കളും പീഡിപ്പിക്കപ്പെട്ടും അക്രമത്തിനിരയായും ചൂഷണം ചെയ്യപ്പെട്ടും കൊല്ലപ്പെടുന്നു. ബിജെപി സർക്കാരിന് കീഴിൽ എല്ലാ ദിവസത്തേയും കാഴ്ച ഇതാണെന്നുമാണ് സമാജ്വാദി പാർട്ടി ആരോപിക്കുന്നത്.