ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസൺ 7ന്റെ പ്രഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവിൽ പ്രവചനങ്ങളെല്ലാം ശരിവെച്ച് അവർ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് രേണു പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഹൗസിലേക്ക് പോകും മുൻപ് സുധിയുടെ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു രേണു.
”ഞാൻ ഇപ്പോൾ സുധിച്ചേട്ടന്റെ അടുത്തു വന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. പെട്ടെന്നായിരുന്നു ബിഗ് ബോസിൽ നിന്ന് എന്നെ വിളിച്ചത്. ജീവിതത്തിൽ എന്തു നല്ല കാര്യം വന്നാലും സുധിച്ചേട്ടന്റെ അടുത്തു വന്ന് അറിയിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ഇഷ്ടമുള്ളയാളാണ് ഞാൻ. ചേട്ടൻ ഒരുപാട് ആഗ്രഹിച്ച വേദിയായിരുന്നു ബിഗ്ബോസ്. പലപ്പോഴും ഞങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. ചേട്ടന് പോകാൻ സാധിച്ചില്ല. ഏതോ ലോകത്തിരുന്ന് ചേട്ടൻ എന്നെ വിടുന്നതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്”, എന്ന് രേണു സുധി പറയുന്നു.
”സുധിച്ചേട്ടൻ ജീവനോടെയുള്ളപ്പോൾ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നിൽ പിടിച്ചു നിന്നയാളാണ് സുധിച്ചേട്ടൻ. ചെയ്യാത്ത കുറ്റത്തിന് കുറേപ്പേർ എന്നെ എതിർക്കുമ്പോഴും ആ ഒരൊറ്റ ധൈര്യത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഒറ്റയ്ക്ക് നിൽക്കാനുള്ള കരുത്തും അതൊക്കെത്തന്നെയാണ്. എന്തായാലും മുന്നോട്ടു തന്നെ പോകും. മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടുമില്ല, ഇനി ചെയ്യത്തുമില്ല. മനഃസാക്ഷി ഉള്ളവർക്ക് അതു മനസിലാകും”, എന്നും രേണു പറയുന്നു.
”അമ്മ അച്ഛന്റെയടുത്തു പോയി പ്രാർത്ഥനയും അനുഗ്രഹവും വാങ്ങിക്കൂ. എന്റെ പിന്തുണ എപ്പോഴും ഉണ്ടാകും എന്നു കിച്ചു തന്നോട് പറഞ്ഞതായും ആശുപത്രിയിൽ പോകേണ്ടതുകൊണ്ടാണ് കിച്ചു ഒപ്പം വരാത്തതെന്നും രേണു വീഡിയോയിൽ പറയുന്നുണ്ട്. എല്ലാം വളരെ പെട്ടെന്നായിരുന്നു. പെട്ടെന്നാണ് ബിഗ്ബോസിൽ നിന്നുമുള്ള വിളി വന്നത്. കിച്ചുവിനെ അറിയിച്ചയുടൻ അവൻ ഓടിവന്നു. എന്റെ കയ്യിൽ ഉള്ള ഡ്രസ് മാത്രമാണ് പാക്ക് ചെയ്യുന്നത്. സുധിച്ചേട്ടന്റെ അനുഗ്രഹം കിട്ടി. ആ മനസ് എനിക്കറിയാം. ഇത്രയും നേരം മഴ ഇല്ലായിരുന്നു. ഇപ്പോ പെട്ടെന്നൊരു മഴ പെയ്തത് ചേട്ടന്റെ അനുഗ്രഹമായിട്ടു തന്നെ ഞാൻ കാണുന്നു. എന്നെ പിന്തുണക്കുകയും മനസിലാക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി”, എന്നും രേണു കൂട്ടിച്ചേർത്തു.