ശബരിമലയിലെ തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര; പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യം ഉണ്ടാകില്ല

Written by Taniniram1

Published on:

പത്തനംതിട്ട: മകര സംക്രമ നാളിൽ ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് തിരുവാഭരണ ഘോഷയാത്ര ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്. പന്തളം വലിയ കോയിക്കൽ ക്ഷേത്രവും സ്രാമ്പിക്കൽ കൊട്ടാരവും അടച്ചിട്ടിരിക്കുകയാണ്.

ഇത്തവണ തിരുവാഭരണ ഘോഷയാത്രയിൽ പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യം ഉണ്ടാകില്ല. പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടാകില്ല. പുത്തൻമേട കൊട്ടാരമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് തിരുവാഭരണ പേടകങ്ങൾ ഏഴ് മണിക്ക് എത്തിക്കും.

പ്രത്യേക പീഠത്തിൽ പേടകങ്ങൾ വയ്ക്കും. ഭക്തർക്ക് ഇവിടെ പെട്ടി തുറന്ന് ദർശനം ഉണ്ടായിരിക്കില്ലെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് ശങ്കർ വർമ്മ സെക്രട്ടറി സുരേഷ് വർമ്മ എന്നിവർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു. മണികണ്ഠൻ ആൽത്തറയ്ക്ക് മുമ്പ് വരെ വാദ്യമേളങ്ങളും സ്വീകരണങ്ങളും ഒഴിവാക്കും.

ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ് തിരുവാഭരണ പേടകം ശിരസ്സിലേറ്റുക. പതിനേഴിന് കൊട്ടാരത്തിലെ അശുദ്ധി കഴിയുന്നതിനാൽ പതിനെട്ടിന് പന്തളം രാജകുടുംബാംഗങ്ങൾ സന്നിധാനത്തെത്തും. കളഭ പൂജയിലും ഗുരുതിയിലും കുടുംബാംഗങ്ങൾ പങ്കെടുക്കും. 21 ന് നട അടച്ച ശേഷമായിരിക്കും കുടുംബാംഗങ്ങൾ മലയിറങ്ങുക.

Leave a Comment