രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമിതാ…

Written by Web Desk1

Published on:

ഇനി 16 മിനിറ്റിൽ കടൽ താണ്ടാം…..

രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനു സമ്മാനിക്കും. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, അടൽ സേതു എന്ന് പേരു നൽകിയിരിക്കുന്ന ഈ പാലം താണ്ടാൻ വേണ്ടത് 16 മിനിറ്റ് സമയം

100 വർഷം ആയുസ്സ് കണക്കാക്കി നിർമ്മിച്ചിരിക്കുന്ന പാലത്തിലൂടെ ദിവസവും 70,000 വാഹനങ്ങൾക്ക് കടന്നുപോകാം. ഇതോടെ ദക്ഷിണ മുംബൈയിൽ നിന്ന് ചിർലെയിലേക്കുള്ള യാത്രാ ദൂരം ഏകദേശം 30 കിലോമീറ്ററോളം കുറയ്ക്കാനാകും.

മൺസൂൺ കാലത്തെ വേഗതയിലുള്ള കാറ്റിനെ പ്രതിരോധിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ലൈറ്റിംഗ് തൂണുകളാണ് പാലത്തിലായി ഉപയോഗിച്ചിരിക്കുന്നത്. ഇടിമിന്നലിൽ നിന്ന് രക്ഷനേടുന്നതിനായി മിന്നൽ രക്ഷാ സംവിധാനവും പാലത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

1,5 50 മില്ലിമീറ്റർ ഉയരത്തിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രാഷ് ബാരിയറുകൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും. അപകടസാധ്യതയുള്ള മേഖലകളിൽ 8.5 കിലോമീറ്റർ നോയിസ് ബാരിയറും, 6 കിലോമീറ്റര്‍ വ്യൂ ബാരിയറും സ്ഥാപിച്ചിട്ടുണ്ട്.

1962-ൽ മുംബൈ മെട്രോപൊളിറ്റൻ റീജിയണിനായുള്ള പ്ലാനിംഗ് ഓഫ് റോഡ് സിസ്റ്റം എന്ന പഠനത്തിലാണ് മുംബൈ ദ്വീപ് നഗരത്തെ പ്രധാന നഗരവുമായി ബന്ധിപ്പിക്കുന്നതിനുള്ള ആശയം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്.

34 വർഷമെടുത്ത്, 1994ലാണ് പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ തയ്യാറാക്കിയത്. 2004-ൽ പഠനം പുതുക്കുകയും 2006-ൽ ടെൻഡർ വിളിക്കുകയും ചെയ്യുന്നതിനുമുൻപായി ഒരു ദശാബ്ദത്തോളം പദ്ധതി മുടങ്ങിക്കിടന്നു.

2017-ൽ വീണ്ടും തുടങ്ങിയ പദ്ധതിക്കായി, 15,100 കോടി രൂപയുടെ വികസന വായ്പാ സഹായം നൽകുന്ന ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി എംഎംആർഡിഎ കരാർ ഒപ്പുവച്ചു. 2018 ഏപ്രിലിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒടുവിൽ രാജ്യം കണ്ട ആ വലിയ സ്വപ്നം സഫലമായിരിക്കുകയാണ്.

കാറുകൾക്ക് ഒറ്റ യാത്രയ്ക്കായി (വൺവേ) 250 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ പ്രതിദിന പാസ്, ടോൾ തുകയുടെ രണ്ടര ഇരട്ടിയും, പ്രതിമാസ പാസ്, ടോൾ തുകയുടെ 50 ഇരട്ടിയുമാണ് പ്രതീക്ഷിക്കുന്നത്.

Leave a Comment