തിരുവനന്തപുരം (Thiruvananthapuram) : ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. (Unnikrishnan Potty, the prime accused in the Sabarimala gold theft case, has been arrested. The arrest comes after more than ten hours of questioning.) പുലർച്ചെ 2.30 നാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്പി പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.
കോടതിയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. നേരത്തെ ദേവസ്വം വിജിലൻസ് സംഘം രണ്ടു തവണയായി 8 മണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കുകയായിരുന്നു. ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളി കവർച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ചയും 2 കേസുകളായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.