ഷിംല (Shimla) : കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ ഷിംലയിൽ അപകടവസ്ഥയിലായ അഞ്ചു നില കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനു പിന്നാലെ കെട്ടിടം നിലം പൊത്തി. (A five-story building collapsed in Shimla, Himachal Pradesh, after people were evacuated from the building following heavy rains.) ഒഴിവായത് വൻ ദുരന്തം. കനത്ത മഴയും മണ്ണിടിച്ചിലും കാരണം കഴിഞ്ഞ രാത്രിയാണ് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചത്. ഇതിനു പിന്നാലെ കെട്ടിടംചീട്ടുകൊട്ടാരം പോലെ നിലം പതിക്കുകയായിരുന്നു. കെട്ടിടം നിലംപതിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാജ് നിവാസ് എന്ന കെട്ടിടം ആണ് നിലം പൊത്തിയത്. സമീപത്ത് നടക്കുന്ന നാലുവരിപ്പാതയുടെ നിർമ്മാണം കാരണമാണ് കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതെന്ന് ഉടമ അഞ്ജന വർമ്മ ആരോപിച്ചു. ഗ്രാമവാസിയായ യാഷ്പാൽ വർമ്മയും നിർമ്മാണക്കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ വർഷം കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്താൻ കമ്പനി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചില വീടുകളും അപകടാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നതിന്നാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ‘റെഡ്’ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 12 ജില്ലകളിൽ ഷിംല, ബിലാസ്പൂർ, ഹമീർപൂർ, കാൻഗ്ര, മാണ്ഡി, സോളൻ, സിർമൗർ, ഉന, കുളു, ചമ്പ എന്നിവിടങ്ങളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മണ്ണിടിച്ചിൽ, വെള്ളക്കെട്ട്, ദുർബലമായ കെട്ടിടങ്ങൾക്ക് നാശനഷ്ടം, ഗതാഗതക്കുരുക്ക്, അവശ്യ സേവനങ്ങളിൽ തടസ്സങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.