തിരുവനന്തപുരം (Thiruvananthapuram) : ഖത്തറിലെ യുഎസ് സേനാത്താവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. (Several flights from Kerala have been canceled in the wake of Iran’s attack on a US military base in Qatar.) എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഖത്തർ എയർവേയ്സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയർലൈൻസിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും റദ്ദാക്കി. യാത്രക്കാരുടെ സേവനത്തിനായി കൂടുതൽ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങൾ വൈകുമെന്നും ചിലത് വഴിതിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തെന്നും കൊച്ചി വിമാനത്താവള അധികൃതർ പറഞ്ഞു. വിമാനങ്ങളുടെ തൽസ്ഥിതി മനസ്സിലാക്കാൻ വിമാനക്കമ്പനികളുടെ സൈറ്റുകൾ പരിശോധിക്കണം. വിമാനക്കമ്പനികളുടെ എസ്എംഎസും ഇമെയിലും പരിശോധിച്ച് സാഹചര്യത്തെ വിലയിരുത്തണം.
തിങ്കളാഴ്ച രാത്രിയാണ് ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് മിസൈലാക്രമണം നടത്തിയത്. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.