ന്യൂഡൽഹി (Newdelhi) : ഇന്ന് അന്താരാഷ്ട്ര യോഗാദിനം. രാജ്യത്ത് വിപുലമായ പരിപാടികൾ യോഗാദിനത്തോടനുബന്ധിച്ച് നടക്കുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യോഗാദിന ആഘോഷം നടന്നു. മൂന്നു ലക്ഷത്തിലേറെപേർ പങ്കെടുത്തു. രാവിലെ ആറര മുതൽ 7.45 വരെയാണ് ചടങ്ങ്. ചടങ്ങിലൂടെ ഗിന്നസ് റെക്കോർഡ് നേടാനും ആന്ധ്ര സർക്കാർ ലക്ഷ്യമിടുന്നു.
ഡൽഹി നഗരത്തിലുടനീളം രാജ്യാന്തര യോഗാദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ 11 ഇടങ്ങളിൽ യോഗാഭ്യാസ പരിപാടികൾ സംഘടിപ്പിക്കും. പുലർച്ചെ 5 മുതൽ പരിപാടികൾ തുടങ്ങും. 20,000ത്തിലേറെ പേർ പരിപാടികളുടെ ഭാഗമാകുമെന്നു മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
സോണിയ വിഹാറിലെ യമുന നദീതീരത്തു യോഗ ചെയ്യും. ആഭ്യന്തരമന്ത്രി ആശിഷ് സൂദ് ഛത്രസാൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ത്യാഗരാജ് സ്റ്റേഡിയം, ഈസ്റ്റ് വിനോദ് നഗർ സ്പോർട്സ് കോംപ്ലക്സ്, ജിൽമിൽ സ്പോർട്സ് കോംപ്ലക്സ്, ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, പ്രഹ്ലാദ്പൂർ സ്പോർട്സ് കോംപ്ലക്സ്, ഭാരത് നഗർ സ്പോർട്സ് കോംപ്ലക്സ്, നജഫ്ഗഡ് സ്റ്റേഡിയം, സെക്ടർ -6 ദ്വാരക ക്രിക്കറ്റ് ഗ്രൗണ്ട്, അശോക് നഗർ ഹോക്കി സ്റ്റേഡിയം എന്നിവയാണ് മറ്റു വേദികൾ.