അഹമ്മദാബാദ് വിമാന ദുരന്തത്തിൽ തീരാനോവായി മലയാളി നഴ്സ് രഞ്ജിതയുടെ വിയോഗം. പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാറാണ് വിമാന അപകടത്തിൽ മരിച്ചത്. രഞ്ജിതയ്ക്ക് അപകടത്തില്‍ പരിക്കേറ്റതായുള്ള വിവരം നേരത്തെ വില്ലേജ് അധികൃതർക്ക് ലഭിച്ചിരുന്നു. പിന്നാലെ മരണപ്പെട്ടതായുള്ള വിവരം ഗുജറാത്തില്‍ നിന്നും ഔദ്യോഗികമായി പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക് എത്തി.
“സ്കൂൾ കഴിഞ്ഞെത്തിയ മകൾ അതിഗ വീടിനുള്ളിൽ കയറിയത് ഉള്ളുലഞ്ഞാണ്. അമ്മയ്ക്ക് ഒരു അപകടം പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമേ ആ പന്ത്രണ്ടുവയസ്സുകാരിയോട് അപ്പോൾ പറഞ്ഞുള്ളൂ. അമ്മയ്ക്ക് ഒന്നുംപറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് ഇത്രയും ആളുകൾ’’ -അതിഗ ചോദിച്ചു. എനിക്ക് അമ്മമാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് കരഞ്ഞ് തളർന്ന അതിഗ ഫോൺ കോൾ വന്നപ്പോൾ ‘അമ്മയാണോ വിളിക്കുന്നെ… വിളിച്ചാൽ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ…’ എന്ന് പറഞ്ഞ് അലമുറയിട്ട് കരയുകയായിരുന്നു.
കേരള സർക്കാരിന് കീഴില്‍ ജോലി ലഭിച്ചിരുന്ന രഞ്ജിത അവധിയെടുത്ത് ലണ്ടനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു രഞ്ജിത വീട്ടില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ടത്.
തിരുവല്ലയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാർഗ്ഗമെത്തിയ രഞ്ജിത അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി. അവിടെ നിന്നാണ് അപകടത്തില്‍പ്പെട്ട ലണ്ടന്‍ വിമാനത്തില്‍ യാത്ര തിരിക്കുന്നത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വീട് പണി പൂർത്തീകരിച്ച് വരുന്നതിന് ഇടയിലാണ് ദുരന്തമുണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു.