തൃശൂർ (Thrissur) : കേരളത്തിൽ പല തരത്തിലുള്ള പ്രതിഷേധങ്ങൾ നടത്താറുണ്ട്. അധികാരികളുടെ കണ്ണ് തുറപ്പിക്കാനായി വേറിട്ട പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്. (There are many types of protests held in Kerala. There are also separate protests to open the eyes of the authorities.) അത്തരത്തിൽ ഒരു വേറിട്ട പ്രതിഷേധം ഇപ്പോഴിതാ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ ഉണ്ടായിരിക്കുകയാണ്. രണ്ട് സ്‌ത്രീകളാണ് ഈ വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നത്.
ശക്തൻ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തുണി അലക്കിയാണ് സ്‌ത്രീകൾ പ്രതിഷേധിച്ചത്. പൊതുപ്രവർത്തക ബീനയുടെയും ഹസീനയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പുതുതായി കോൺക്രീറ്റ് ചെയ്‌ത ഭാഗത്ത് നിന്ന് ബസുകൾ പുറത്തേക്ക് പോകുന്ന വഴിയിലാണ് വെള്ളക്കെട്ട്. ഈ വഴിയിലൂടെയാണ് കാൽനടയാത്രക്കാർ സ്റ്റാൻഡിലേക്ക് എത്തുന്നത്.ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ബസ് സ്റ്റാൻഡ് കോടികൾ ചെലവിട്ട് കോൺക്രീറ്റ് ചെയ്‌തെങ്കിലും സ്റ്റാൻഡിലേക്ക് കയറുന്ന വഴികളും പുറത്തേക്ക് ഇറങ്ങുന്ന വഴികളും പഴയ പടിയിലാണ്.
മഴ ആരംഭിച്ചതോടെ കുണ്ടും കുഴിയുമുള്ള വഴിയിൽ ചെളിയും നിറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് സ്‌ത്രീകൾ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്.