അഹമ്മദാബാദ് (Ahammadabad): വിജയ് രൂപാണിയുടെ ഇഷ്ട നമ്പറായിരുന്നു എന്നും 1206. വർഷങ്ങളായി ആ വിശ്വാസത്തില്‍ ജീവിച്ച ഒരാളുടെ ജീവനെടുത്തതും അതേ നമ്പറായി. തന്റെ ഭാഗ്യ നമ്പറായാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി 1206 നെ കണ്ടത്. സ്കൂട്ടറും കാറുമടക്കമുള്ള അദ്ദേഹത്തിന്റെ വാഹനങ്ങൾക്കെല്ലാം ആ ഭാഗ്യ നമ്പര്‍ നൽകി. പക്ഷേ, പെട്ടെന്നുണ്ടായ ആ വിമാന അപകടം അദ്ദേഹത്തിന്റെ ജീവനെടുത്തതും ആ ഇഷ്ട നമ്പറിൽ. ജൂൺ 12 (1206) വിജയ് രൂപാണിയുടെ ഭാഗ്യവും ഭാഗ്യദോഷവുമായി മാറി.
വിമാനത്തിൽ വിജയ് രൂപാണിയുടെ സീറ്റ് നമ്പറും 12 ആയിരുന്നു. ഏതാണ്ട് 12 മണിയോടെയാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയതെന്നുമാണ് വിവരം. ഇതിനിടെ, വിമാനം കയറാനായി വിജയ് രൂപാണി അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിലേക്കെത്തുന്ന വിഡിയോ പുറത്തു വന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിജയ് രൂപാണി ടെർമിനലിനകത്തേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ഭാര്യയെയും മകളെയും കാണാനായാണ് അഹമ്മദാബാദിൽ നിന്ന് എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനത്തിൽ അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 260 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന 241 യാത്രക്കാരും വിമാനം തകർന്നു വീണ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികളുമാണ് മരിച്ചത്. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അതേസമയം ഡിഎൻഎ പരിശോധനകൾക്കായി മരിച്ചവരുടെ ബന്ധുക്കൾ ഇന്ന് അഹമ്മദാബാദിലെത്തും.