പാലക്കാട് (Palakkad) : കാപ്പ കേസ് പ്രതിയായ മകൻ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് അച്ഛൻ വെട്ടിക്കൊന്നു. (His father hacked his son, an accused in the Kappa case, to death after he caused a ruckus at home while drunk.) കൊടുന്തിരപ്പുള്ളി അണ്ടലംകാട് സ്വദേശി ശിവനാണ് മകൻ ഷിജിലിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി 21 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിജിൽ. ഇയാളെ നേരത്തെ കാപ്പ കേസ് ചുമത്തി നാടുകടത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ ഷിജിൽ വീട്ടുകാരെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. ഈ ശല്യം സഹിക്കാനാവാതെ രാത്രി ഏഴരയോടെയാണ് അച്ഛൻ ശിവൻ മകനെ നേരിട്ടത്. വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ശിവൻ ഷിജിലിനെ വെട്ടിയത്.
ഗുരുതരമായ പരിക്കുകളോടെ ഷിജിലിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. പിടിവലിക്കിടെ ഷിജിലിൻ്റെ കഴുത്തിലും പുറത്തും മുറിവേറ്റിട്ടുണ്ട്. മുറിവേറ്റ് ഇറങ്ങിയോടിയ ഷിജിലിനെ ഇതുവഴി ബൈക്കിലെത്തിയ പരിചയക്കാർ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് ശിവനെ അറസ്റ്റ് ചെയ്തു.
പ്രതിരോധിക്കുന്നതിനിടെയാണ് മകനെ ആക്രമിക്കേണ്ടി വന്നതെന്നാണ് ശിവൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഷിജിലിൻ്റെ പോസ്റ്റ്‌മോർട്ടം ഇന്ന് ജില്ല ആശുപത്രിയിൽ നടക്കും. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.