Friday, June 6, 2025

മഴയെത്തോമ്പോഴൊരു കനൽചൂടിൻ പൊള്ളുമൊരോർമ്മ

Must read

- Advertisement -

കെ.ആര്‍.അജിത

വേനലവധി ആഘോഷിച്ചു കളിച്ചുല്ലസിച്ച് പൊടുന്നനേ ജീവിത്തില്‍ നിന്നും വിടപറയുന്ന കുഞ്ഞുങ്ങള്‍ വീട്ടുകാരോടൊപ്പം ഉല്ലാസയാത്ര പോയി പ്രിയപ്പെട്ടവര്‍ നോക്കി നില്‍ക്കേ കണ്‍മുന്നില്‍ ദുരന്തം സംഭവിക്കുന്നത് നിര്‍നിമേഷമായി നോക്കി നില്‍ക്കേണ്ടി വരുന്ന ദുരവസ്ഥ കുഞ്ഞു പ്രായത്തില്‍ നേരിടുമ്പോള്‍ ഉണ്ടാകുന്ന നൊമ്പരം. ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ രണ്ടു സഹോദരന്മാരായ കുഞ്ഞുങ്ങള്‍ ബാല്യത്തിന്റെ നുറുങ്ങു രസങ്ങളില്‍ മീന്‍ പിടിക്കുന്നതിനിടെ പത്ത് വയസുകാരനായ സരുണ്‍ എന്ന് പേരായ ചേട്ടന്‍ കുളത്തില്‍ വീണപ്പോള്‍ ഏഴ് വയസുകാരനായ അനുജന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടും ആ കുഞ്ഞനുജന്റെ കൈകളില്‍ നിന്നും ഊര്‍ന്നുപോയ ചേട്ടന്റെ ജീവന്റെ പിടച്ചില്‍ വരുണ്‍ എന്ന ഈ കുഞ്ഞനുജന്റെ ജീവിതത്തിലുടനീളം വേട്ടയാടും. അങ്ങനെ ജീവിതത്തിലുടനീളം നൊമ്പരമായി മാറിയ ഒരനുഭവം പങ്കുവെക്കുകയാണിവിടെ.

മഴയ്ക്ക് പല ഭാവങ്ങളാണ്. പ്രണയവും, ശോകവും ആര്‍ദ്രതയും നിറയുന്ന പല ഭാവങ്ങള്‍. മഴ കൊണ്ടുവരുന്ന ഭീതി നിറഞ്ഞ ഓര്‍മ്മകള്‍ ഉണ്ടാകും പലരുടെയും ജീവിതത്തില്‍. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌കൂള്‍ തുറപ്പിന്റെ ആരവവും ആഘോഷങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നടന്ന ഒരു സംഭവം. ഇന്നും തീരാ വേദനയായി നോവായി മനസ്സില്‍ കിടന്നു വിങ്ങുന്നു.

അക്ഷരമുറ്റത്തേക്ക് ഞങ്ങള്‍ കാലെടുത്തുവെച്ച് അധിക ദിവസമായിരുന്നില്ല. ഞാനും എന്റെ പ്രിയ കൂട്ടുകാരന്‍ വിശ്വനാഥനും. എന്നും കൈകോര്‍ത്ത് പിടിച്ചാണ് ഞങ്ങളുടെ സ്‌കൂളായ ഗുരുവിജയം എല്‍പി സ്‌കൂളിലെതുന്നത്. ഒന്നാം ക്ലാസിലെ സരസ്വതി ടീച്ചറിന്റെ വാത്സല്യ വിളികളും കൊഞ്ചിക്കലും വീട്ടില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ ഇരട്ടിയായിരുന്നു. സരസ്വതി ടീച്ചറിന്റെ മക്കളായിരുന്നു ഞങ്ങളെല്ലാവരും എന്ന് ടീച്ചര്‍ എപ്പോഴും പറയും. സരസ്വതി ടീച്ചര്‍ എന്റെ അച്ഛന്‍ പെങ്ങളുടെ കൂട്ടുകാരി കൂടി ആയതോടെ എന്നോടും വിശ്വനാഥനോടും കൂടുതല്‍ ഇഷ്ട്ടം ടീച്ചര്‍ക്കുണ്ട്.

ഞങ്ങളുടെ കൊച്ചു ഗ്രാമമായ വടൂക്കരയില്‍ ഇന്ന് കാണുന്ന പോലുള്ള കടകളൊന്നും അന്നില്ല. ഞങ്ങളുടെ സ്‌കൂളിനടുത്തുള്ള പൊറിഞ്ചു അപ്പൂപ്പന്റെ പെട്ടിക്കട മാത്രം. പിന്നെ ഒരു സൈക്കിള്‍ കടയും. അതോടെ തീര്‍ന്നു ഞങ്ങളുടെ ഗ്രാമത്തിന്റെ ആര്‍ഭാടം. അന്നൊരു മഴദിവസമായിരുന്നു. സ്‌കൂളില്‍ പോകാന്‍ പൊതുവേ മടിയുള്ള ഞാന്‍ എന്തോ അന്ന് വേഗം അമ്മയോട് ഉടുപ്പ് വാങ്ങിച്ചിട്ട് എന്റെ വല്യച്ഛന്റെ വീടിനു മുന്നിലൂടെ മഴയത്ത് വിശ്വനാഥന്റെ വീട്ടില്‍ എത്തി. എന്നും അവനെ കൂട്ടിയാണ് ഞാന്‍ സ്‌കൂളില്‍ പോവുന്നത്. എന്റെ ചേച്ചിമാര്‍ വല്യ ക്ലാസില്‍ ആയതോണ്ട് വേഗം സ്‌കൂളില്‍ പോവും. ഞങ്ങള്‍ ഒന്നാംക്ലാസില്‍ ആയതോണ്ട് മഴയൊക്കെ കൊണ്ട് നിറമുള്ള കുപ്പിവളപ്പൊട്ടൊക്കെ പെറുക്കിയാണ് സ്‌കൂളില്‍ എത്തുക. ഞങ്ങളുടെ വീട്ടില്‍ നിന്നും ഏകദേശം ഒരു നൂറ് മീറ്റര്‍ ദൂരമേയുള്ളു സ്‌കൂളിലേക്ക്. അവന് കുടയില്ല. എന്റെ സ്ലേറ്റും പെന്‍സിലും വെയ്ക്കുന്ന പെട്ടിയില്‍ അവന്റെ സ്ലേറ്റ് വെച്ച് എന്റെ കുഞ്ഞു കുടക്കുള്ളില്‍ ഞാനും അവനും സ്‌കൂളിലേക്ക് പോയി. എപ്പോഴും ബസ്സും മറ്റു വാഹനങ്ങളും ചീറിപായുന്ന പാത ആയതോണ്ട് രണ്ടു സൈഡിലും നോക്കി വണ്ടി വരാത്തപ്പോള്‍ അപ്പുറത്തേക്ക് കടക്കണം എന്ന് അമ്മ പറഞ്ഞതോര്‍ത്ത് ഞാന്‍ വിശ്വത്തിന്റെ കൈ മുറുകെ പിടിച്ചു. വണ്ടികള്‍ തലങ്ങും വിലങ്ങും പോയിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് പൊറിഞ്ചു അപ്പൂപ്പന്റെ മിഠായിക്കടയുടെ അടുത്തു നിന്നും വിശ്വത്തിന്റെ സഹോദരി ബിന്ദു കൈകാട്ടി ഞങ്ങളെ വിളിച്ചതും ഒപ്പം ഒരു ലോറി പാഞ്ഞുവന്നതും വിശ്വം എന്റെ കുഞ്ഞുകൈ കുടഞ്ഞെറിഞ്ഞ് ഓടിയതും. ഞാന്‍ നോക്കിയപ്പോ ആളുകള്‍ ഓടിക്കൂടുന്നു. വിശ്വത്തെ കാണുന്നില്ല.

See also  കാലവര്‍ഷം എത്തിപോയി : ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

ലോറിയുടെ അടിയില്‍ നിന്നും ചോര ഒഴുകി പരക്കുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ആരോ എന്നെ വാരിയെടുത്ത് സ്‌കൂളില്‍ കൊണ്ടാക്കി. ഞങ്ങളുടെ സരസ്വതി ടീച്ചര്‍ വാവിട്ട് കരയുന്നു. അതു കണ്ട് ഞങ്ങള്‍ എല്ലാവരും കരഞ്ഞു. ഞാന്‍ വിശ്വനാഥനെ ചോദിച്ച് കുറെ കരഞ്ഞു നിലവിളിച്ചു എന്ന് ഞാന്‍ വലുതായപ്പോഴാണ് എനിക്ക് അമ്മ പറഞ്ഞു തന്നത്. മരണം എന്താണെന്നോ അപകടം എന്താണെന്നോ അറിയാത്ത ആ പ്രായത്തില്‍ പകച്ചു നിന്നു പോയി. പിറ്റേന്ന് അച്ഛന്‍ എന്നെ തോളിലെടുത്ത് വിശ്വനാഥനെ കാണിക്കാന്‍ കൊണ്ടുപോയി. എന്റെ അമ്മ തടഞ്ഞു. അച്ഛന്‍ അപ്പോള്‍ അമ്മയോടു പറഞ്ഞത് നാളെ മുതല്‍ സ്‌കൂളിലേക്ക് അവനില്ലെന്ന് മോള് അറിയണം. കാണണം. അങ്ങനെ അവളുടെ മനസ്സിന് സ്വയം ബോധ്യപ്പെടണം. എന്നൊക്കെ…അച്ഛന്‍ പറഞ്ഞതായി വലുതായപ്പോള്‍ ഞാനറിഞ്ഞു. വിശ്വത്തിന്റെ കുഞ്ഞു വീട്ടില്‍ ഒരു കുഞ്ഞു പെട്ടിയില്‍ കണ്ണടച്ചുറങ്ങുന്ന അവനെ അച്ഛന്റെ തോളില്‍ കിടന്നു ഞാനൊന്നേ നോക്കിയുള്ളു….

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article